വെനിസ്വേലയുടെ കരീബിയൻ കടൽതീരത്ത് പ്രഭാതകൃത്യങ്ങൾ നടത്തിയ ശേഷം ടിൻ മേൽക്കൂരയുള്ള കുടിലിലേക്ക് തിരിച്ചു നടക്കുമ്പോളാണ് മത്സ്യത്തൊഴിലാളിയായ യോൾമാൻ ലാരെസ് തിളങ്ങുന്ന എന്തോ കടൽ തീരത്ത് കിടക്കുന്നത് കണ്ടത്. അയാൾ തിളങ്ങുന്ന ആ വസ്തു പുറത്തെടുത്ത് നോക്കി. കന്യാമറിയത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു സ്വർണ്ണ നാണയമായിരുന്നു അത്.
ഒരുകാലത്ത് മത്സ്യ സംസ്കരണ വ്യവസായത്തിന് പേരുകേട്ട സ്ഥലമായിരുന്നു വെനിസ്വേലയിലെ ഗ്വാക്ക ഗ്രാമം. പക്ഷേ ഇപ്പോൾ മത്സ്യ സംഭരണ കേന്ദ്രങ്ങളൊക്കെ അടച്ച് പൂട്ടിയ നിലയിലാണ്.
ഇത് മൂലം ഗ്വാക്ക ഗ്രാമത്തിലുള്ളവർ സാമ്പത്തികമായി ഏറെ ദുരിതമനുഭവിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ലാരെസ് ഒരു നിധി കണ്ടെത്തിയത്. “സ്വർണ്ണ നാണയം കണ്ടപ്പോൾ ഞാൻ വിറച്ച് പോയി, സന്തോഷം കൊണ്ട് കരയാനും തുടങ്ങി” 25 കാരനായ ലാരെസ് പറഞ്ഞു.
“ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടായിരുന്നു, എനിക്ക് എന്തെങ്കിലും പ്രത്യേകത സംഭവിച്ചത് പോലെ തോന്നിയെന്നും അദ്ദേഹം പറയുന്നു. വീട്ടിലെത്തിയ ലാരെസ് തന്റെ അമ്മായിയപ്പനോട് കാര്യം അറിയിച്ചു. അതിനുശേഷം വാർത്ത അതിവേഗം വ്യാപിച്ചു.
തീരപ്രദേശത്തും മത്സ്യത്തൊഴിലാളികൾക്കിടയിലും സ്വർണ്ണ നാണയത്തിന്റെ കഥ കാട്ടുതീ പോലെ പടർന്നു. എല്ലാവരും സ്വർണ്ണം തിരഞ്ഞ് തീരത്ത് എത്തി. ഗ്വാക്ക ഗ്രാമത്തിലെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും തീരത്തെ മണലിൽ കുഴിച്ച് സ്വർണം കണ്ടെത്താൻ തുടങ്ങി. 2000 ആളുകൾ പാർക്കുന്ന ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും നിധിവേട്ടയിൽ പങ്കാളികളായി.
വലിയ വിലപിടിപ്പുള്ള ഒരു സ്വർണ്ണ മോതിരമെങ്കിലും കുറഞ്ഞത് കണ്ടെത്താനായെന്നാണ് ഡസൻ കണക്കിന് ഗ്രാമവാസികൾ അവകാശപ്പെടുന്നത്. ചിലർ കണ്ടെത്തിയ സ്വർണ്ണാഭരണങ്ങൾ 1,500 ഡോളറിന് അല്ലെങ്കിൽ 1,10,607 രൂപയ്ക്ക് വിറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. “ദൈവം തന്നെയാണ് ഞങ്ങൾക്ക് അനുഗ്രഹം ചൊരിയുന്നത്” എന്നാണ് ഫിഷ് പ്ലാന്റിൽ ജോലി ചെയ്യുന്ന സിറോ ക്വിജാഡ പറയുന്നത്.
ഗ്വാക്കയുടെ ഇടുങ്ങിയ, വർക്ക്ഡേ ബീച്ചിൽ എങ്ങനെയാണ് സ്വർണ്ണ നാണങ്ങൾ എത്തിയതെന്ന കാര്യം ആർക്കും അറിയില്ല. കരീബിയൻ കടൽക്കൊള്ളക്കാരുമായും ക്രിസ്ത്യൻ പാരമ്പര്യവുമായുമൊക്കെ ബന്ധപ്പെടുത്തി പല കെട്ടുകഥകളും ഇതിനോടകം തന്നെ പ്രചരിക്കുന്നുണ്ട്.
കഷ്ടം നിറഞ്ഞ ജീവിത സാഹചര്യങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പ്രദേശവാസികളെ ശാന്തരാക്കാൻ ഉദ്യോഗസ്ഥർ കടൽത്തീരത്ത് സ്വർണം വിതറിയതായാണ് സർക്കാർ വിരുദ്ധർ പറയുന്നത്. അതേസമയം, തങ്ങളുടെ നിധി കണ്ടുകെട്ടാൻ സർക്കാർ സൈനികരെ അയക്കുമെന്ന് ചിലർക്ക് ആശങ്കയുണ്ട്.
വെനസ്വേലയിലെ പരിയ ഉപദ്വീപിലെ ഗ്വാക്കയ്ക്ക് ചുറ്റുമുള്ള കടൽത്തീരങ്ങളും ദ്വീപുകളും നിരവധി സാഹസികർക്ക് അഭയം നൽകിയിട്ടുണ്ട്. ഈ ഉപദ്വീപിലാണ്, 1498 ൽ, ക്രിസ്റ്റഫർ കൊളംബസ് ഏദൻ തോട്ടത്തിന്റെ പ്രവേശന കവാടം കണ്ടെത്തിയെന്ന് കരുതി എത്തിപ്പെട്ടത്.
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കാലെടുത്തുവച്ച ആദ്യത്തെ യൂറോപ്യൻ ആയിരുന്നു ക്രിസ്റ്റഫർ കൊളംബസ് .പിന്നീട് ഡച്ചുകാർ, ഫ്രഞ്ചുകാർ എന്നിവരും ഇവിടെ എത്തി. ഇപ്പോൾ മയക്കുമരുന്ന്, ഇന്ധന കള്ളക്കടത്തുകാർക്കും ആധുനിക കാലത്തെ കടൽക്കൊള്ളക്കാർക്കും ഒരു സങ്കേതമാണ് ഈ ദ്വീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക