തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ എഴുപതാം പിറന്നാൾ വലിയ ആഘോഷത്തോടെയാണ് ആരാധകർ കൊണ്ടാടിയത്. പിറന്നാളിന് പിന്നാലെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായി താരം ഹൈദരാബാദിലേയ്ക്ക് പറന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അദ്ദേഹത്തിന്റെ മകൾ പങ്കുവച്ച ചിത്രമാണ്.
ടിഎംയു 5004 ഫിയറ്റ് പദ്മിനി മോഡൽ കാറിന് മുന്നിൽ നിൽക്കുന്ന രജനിയുടെ ചിത്രമാണ് മകൾ പങ്കുവച്ചത്. രജനിയുടെ ആദ്യ കാറാണിതെന്നാണ് ആരാധകരുടെ അവകാശവാദം. ഇതിനോടൊപ്പം വാഹനങ്ങളുമായി ബന്ധപ്പെട്ട കഥകളും ആരാധകർ പങ്കുവയ്ക്കുന്നു. അതിലൊന്ന് ഇങ്ങനെയാണ്.
സിനിമാ മേഖലയിൽ തുടക്കകാലത്ത് നേരിട്ട ഒരപമാനത്തിന്റെ കഥ മുമ്പ് രജനീകാന്ത് തന്നെ പങ്കുവച്ചിരുന്നു. തന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ പതിനാറ് വയതിനിലെ കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്ത സമയം. അടുത്ത ചിത്രത്തിനായി നിർമാതാവ് തന്നെ സമീപിച്ചു.
നായകകഥാപാത്രമല്ലെങ്കിലും പ്രാധാന്യമുള്ള വേഷമായിരുന്നു. ആറായിരം രൂപയായിരുന്നു പ്രതിഫലം. ആയിരം രൂപ ചിത്രീകരണദിവസം അഡ്വാൻസായി നൽകാമെന്നും പറഞ്ഞു. മേക്കപ്പിടുന്നതിന് മുമ്പ് അഡ്വാൻസെത്തിക്കാമെന്ന് വാക്കും നൽകി.
പിറ്റേന്ന് ചിത്രീകരണത്തിനായി മേക്കപ്പിടാൻ ചെന്നു. അഡ്വാൻസിനെ പറ്റി അണിയറ പ്രവർത്തകനോട് ചോദിച്ചപ്പോൾ നിർമാതാവൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി കിട്ടിയത്. അഡ്വാൻസ് കിട്ടിയിട്ട് മേക്കപ്പിടാമെന്ന വാശിയിൽ രജനിയും. ഇതു കേട്ടെത്തിയ നിർമാതാവ് താനെന്നാണ് ഇത്ര വലിയ നടനായതെന്ന് ചോദിച്ചു.
വേഷവുമില്ല പണവുമില്ല, സെറ്റിൽ നിന്നിറങ്ങാനും അദ്ദേഹം പറഞ്ഞു. എവിഎം സ്റ്റുഡിയോ സെറ്റിൽ നിന്നിറങ്ങിയ രജനീകാന്ത് കാറിൽ കയറി തിരിച്ച് പോകാനൊരുങ്ങി. കാറിന്റെ വാടക നീയടക്കുമോയെന്ന് ചോദിച്ച് നിര്മാതാവ് കാറിൽ കയറാനും രജനിയെ അനുവദിച്ചില്ല.
കൊടിയ പരിഹാസം നേരിട്ട് എവിഎം സ്റ്റുഡിയോയിൽ നിന്നിറങ്ങിയ രജനിക്ക് തിരിച്ചുപോകാനുള്ള പണം പോലും പക്കലുണ്ടായിരുന്നില്ല. റോഡിലൂടെ നടക്കുമ്പോൾ രജനിയ്ക്ക് ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നൊള്ളു. അപമാനിച്ചിറക്കിവിട്ട എവിഎം സ്റ്റുഡിയോയിലേയ്ക്ക് കാലിൻമേൽ കാല് കയറ്റി വച്ചിരുന്ന് ഫോറിൻ കാറിൽ തിരിച്ചുവരണം.
നാല് വർഷങ്ങൾക്ക് ശേഷം എവിഎം മുതലാളിയായിരുന്ന ചെട്ടിയാരുടെയടുത്ത് നിന്നും രജനി ഒരു ഫോറിൻ കാറ് തന്നെ വാങ്ങി. ഫോറിൻ കാറിന് ഫോറിൻ ഡ്രൈവറെ തന്നെ വേണ്ടിയിരുന്നതു കൊണ്ട് ഒരു ആഗ്ലോ ഇന്ത്യൻ ഡ്രൈവറെയും നിയമിച്ചു. നാല് വർഷങ്ങൾക്ക് മുമ്പ് അപമാനിച്ചിറക്കി വിട്ട എവിഎം സ്റ്റുഡിയോയിലേയ്ക്ക് ഫോറിൻ കാറുമായി രജനിയെത്തി.
കാറിന്റെ പുറത്തിറങ്ങി കാറിൽ ചാരി നിന്ന് ‘555’ സിഗററ്റ് വലിച്ച് കുറച്ചുനേരം അവിടെ നിന്നു. സമയമാണെല്ലാമെന്നും ഈ അനുഭവ കഥ പങ്കുവച്ച് ആരാധകരോട് അന്നദ്ദേഹം പറഞ്ഞിരുന്നു.
മകളുടെ ആശംസാ ട്വീറ്റിന് പിന്നാലെ ടിഎൻയു 5004 ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക