ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അപകടത്തെ തുടര്‍ന്ന് മഞ്ഞില്‍ പുതഞ്ഞുപോയ കാറില്‍ കുരുങ്ങി 58കാരന് ജീവന് വേണ്ടി പോരാടിയത് പത്തുമണിക്കൂര്‍. മരം കോച്ചുന്ന തണുപ്പില്‍ എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കാന്‍ സാധിച്ചതാണ് 58കാരന്റെ ജീവന് രക്ഷിച്ചത്.
അമേരിക്കയിലെ ഒവെഗോ നഗരത്തിലാണ് സംഭവം. തോട്ടില്‍ ഇടിച്ച് കെവിന് ഓടിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ശൈത്യകാലമായതിനാല്‍ പ്രദേശം മുഴുവന്‍ മഞ്ഞു മൂടി കിടക്കുകയാണ്.
മഞ്ഞുപാളിയില്‍ ഇടിച്ച് വാഹനത്തിന് മുന്നോട്ടു പോകാന്‍ കഴിയാതെയായി. ചുറ്റിലും മഞ്ഞ് നിറഞ്ഞത് മൂലം വാഹനത്തിന്റെ ഡോര്‍ പോലും തുറക്കാന്‍ കഴിയാതെയാണ് 58കാരന് കുരുക്കിലായത്.
911 എന്ന അടിയന്തര നമ്പറിലേക്ക് വിളിക്കാന്‍ സാധിച്ചത് മൂലമാണ് 58കാരന് രക്ഷപ്പെടാന്‍ സാധിച്ചത്. എന്നാല്‍ പത്തുമണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് കെവിനായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചത്. മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടാന്‍ ഇടയാക്കിയത്.
എന്നാല്‍ ഒരു മണിക്കൂര്‍ കൂടി വൈകിയിരുന്നുവെങ്കില്‍ കെവിന് ജീവന് നഷ്ടപ്പെടുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന് ജാസണ്‍ കാവ്ലി പറയുന്നു.ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മാത്രമാണ് ബന്ധപ്പെട്ടവരെ വിളിച്ചറിയിക്കാന്‍ കെവിന് സാധിച്ചത്.
പ്രദേശത്ത് 40 ഇഞ്ച് കനത്തിലാണ് മഞ്ഞ് മുടി കിടക്കുന്നത്. കാര്‍ പൂര്‍ണമായി മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്നതായാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. സൈഡ് വിന്‍ഡോ തകര്‍ത്താണ് വാഹനത്തില്‍ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിച്ചത്.
കെവിന് പ്രതികരിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥന് പറയുന്നു. വഴിയാത്രക്കാരുടെ സഹായത്തോടെയാണ് കെവിനെ കാറില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
ഒരു മണിക്കൂര്‍ കൂടി വൈകിയിരുന്നുവെങ്കില്‍ ജീവന് തിരിച്ചുകിട്ടുമായിരുന്നില്ല. ശരീരോഷ്മാവ് കുത്തനെ താഴുന്ന ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു കെവിന് എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക