ബറേലി: സ്വത്ത് ഭാഗം വെച്ച് നൽകാത്തതിന്റെ പകയിൽ പ്രായമായ അച്ഛനേയും അമ്മയേയും കൊന്ന് തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ച് മക്കൾ. ഉത്തർപ്രദേശിലെ ബറേലിക്ക് സമീപം ബുദ്വാനിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്.
രാജേന്ദ്ര, രജ്വതി എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് ആൺമക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഡിസംബർ 15 നാണ് ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ഒരു വീടും പത്ത് ഏക്കർ ഭൂമിയുമാണ് രാജേന്ദ്രയ്ക്ക് ഉണ്ടായിരുന്നത്. നാല് മക്കളിൽ രണ്ടു പേർ ഡൽഹിയിലാണ് താമസം. വിക്രം, സുമിത് എന്നിങ്ങനെ രണ്ടു മക്കൾ ബുദ്വാനിൽ മാതാപിതാക്കളുടെ വീടിന് സമീപവും. ഇവരാണ് കൊലപാതകം നടത്തിയത്.
സ്വത്ത് വിറ്റ് ഭാഗം തരാൻ ഇരുവരും മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ച അച്ഛനേയും അമ്മയേയും ഇരുവരും ചേർന്ന് കൊല്ലുകയായിരുന്നു. അപകടമരണമാണെന്ന് വരുത്തി തീർക്കാൻ മൃതേദഹം തീയിട്ടു.
മരണ വിവരം അറിഞ്ഞ് എത്തിയ പൊലീസിനോടും ഇരുവരും ആദ്യം പറഞ്ഞിരുന്നത് അപകട മരണമെന്നായിരുന്നു. അച്ഛൻ ഉപയോഗിച്ചിരുന്ന കമ്പിളി പുതപ്പിന് തീപിടിച്ച് ഇരുവരും മരിച്ചെന്നായിരുന്നു വാദം. എന്നാൽ ഡൽഹിയിലുള്ള ഇവരുടെ സഹോദരന്മാരിൽ ഒരാൾ കൊലപാതക ആരോപണം ഉന്നയിച്ചു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ രണ്ട് മക്കളിലേക്ക് സംശയം നീണ്ടു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഇരുവർക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക