നീണ്ട 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിസ്റ്റർ അഭയ കൊലക്കേസിൽ വിധി ഇന്ന് പ്രഖ്യാപിക്കും. ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസിൽ വിധി പറയുക. ഒരു വര്‍ഷവും മൂന്നര മാസവും എടുത്ത് വിചാരണ പൂര്‍ത്തിയാക്കിയാണ് കേസിൽ വിധി പറയുന്നത്. ഈ മാസം 10 നാണ് വാദം പൂർത്തിയായത്.
1992 മാർച്ച് 26ന് രാത്രിയാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയായി എഴുതി തള്ളിയ കേസ് 1993 മാർച്ചിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഏറ്റെടുക്കുകയായിരുന്നു. എങ്കിലും കൊലപാതകത്തിന് തെളിവില്ലെന്നാണ് അന്ന് റിപ്പോർട്ട് നൽകിയത്. 2007ല്‍ വീണ്ടും സിബിഐ അന്വഷണം ഏറ്റെടുത്തു. പോലീസ് ഉദ്യോഗസ്ഥന് തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതുമടക്കമുള്ള സിബിഐ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവാകുകയായിരുന്നു. തുടർന്ന്, 2008 നവംബറിൽ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും പ്രതികളുടെ ആവശ്യം സുപ്രിംകോടതി തള്ളി. തുടർന്നാണ് വിചാരണ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക