മഴവെള്ളപ്പാച്ചിലിൽ പെട്ട ഉറുമ്പുകളെ തന്റെ പൂവിരൽത്തുമ്പാലെടുത്തു രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയെപ്പറ്റി മഴയത്ത് ചെറിയ കുട്ടി’ എന്നൊരു കവിതയെഴുതിയിട്ടുണ്ട് സുഗതകുമാരി. പക്ഷേ കാറ്റിരമ്പി മഴ കനക്കെ, ഒന്നിനുപുറകേയൊന്നായി ഒരുനൂറു കുഞ്ഞുറുമ്പുകൾ ഒഴുക്കിൽപ്പെട്ടുവരവേ, പാവം കുട്ടി നിസ്സഹായയായിപ്പോകുന്നു.
കുഞ്ഞനുറുമ്പുകൾ ഒഴുകിപ്പോകുന്നതും നോക്കി അവൾ മഴനനഞ്ഞുംകൊണ്ട് വിതുമ്പിനിൽക്കുന്നു. ആ പെൺകുഞ്ഞിന്റെ വിതുമ്പലിലുണ്ട് സുഗതകുമാരിയുടെ കവിതയും ജീവിതവും.
മനുഷ്യനെ മാത്രമല്ല ഭൂമിയിലെ സര്‍വചരാചരങ്ങളെയും ചേര്‍ത്തുപിടിച്ച അമ്മമനസ്സാണ് സുഗതകുമാരി. ഒരോകാലഘട്ടത്തിലും മനുഷ്യനും സമൂഹത്തിനും പ്രകൃതിക്കും ദോഷമായി ബാധിക്കുന്ന ഒാരോ നീക്കങ്ങളിലും തിരുത്തല്‍ ശക്തിയായി നിലക്കൊണ്ട പോരാളി. മക്കളുടെ ശീലക്കേടുകള്‍ തിരുത്തുന്ന അമ്മയെയാണ് നമുക്ക് എന്നേയ്ക്കുമായി നഷ്ടമാകുന്നത്.
ഭൂമിയിലെ പുല്ലും പുഴുവും പൊടിയുറുമ്പും മുതൽ മരവും മലയും മനുഷ്യനും വരെയെത്തുന്ന സമസ്തജാലങ്ങളോടുമുള്ള കരുണയും കരുതലുമുണ്ട് കവിതയിലും ജീവിതത്തിലും. ഏതോ ആധുനികജീവി പുച്ഛത്തോടെ ശിരസ്സിൽവച്ചുകൊടുത്ത മരക്കവിയെന്ന പരിഹാസത്തെ പുഞ്ചിരിയോടെ സ്വീകരിക്കുന്നതിൽ മുതൽ പെൺസങ്കടങ്ങൾക്ക് അത്താണിയായ അഭയയുടെ സൃഷ്ടിയിൽവരെ തെളിഞ്ഞുനിൽക്കുന്നു ഗാന്ധിജിയിൽനിന്നു പകർന്നെടുത്തതെന്ന് കവി തന്നെ പറയുന്ന ആ കരുണയും കരുതലും.
കവയത്രിയെന്ന നിലയില്‍ എഴുതി ഒതുങ്ങിക്കൂടാമായിരുന്നു സുഗതകുമാരിക്ക്. പക്ഷേ സ്വാതന്ത്ര്യസമര സേനാനിയായ ബോധേശ്വരന്റെ മൂത്തമകള്‍ക്ക് ബോധാക്ഷരംപോലെ ജീവനായിരുന്നു ബോധവാതായനത്തിലൂടെ വന്നതെല്ലാം.വഴിവെയിലും പുഴവെള്ളവും മരത്തണലും ഈ അമ്മയോട് നന്ദിപറയുന്നു. അല്ലെങ്കില്‍ സൈലന്റ് വാലി എന്ന നിശബ്ദതാഴ്്വര എന്നോ ചിതയിലേക്ക് പോകുമായിരുന്നു.
പളുങ്കുവെള്ളമൊഴുക്കുന്ന കുന്തി ചരമഗതി പ്രാപിക്കുമായിരുന്നു. നിരാശ്രയവാര്ധക്യങ്ങള് ചിതലെരിക്കുമായിരുന്നു, നിസ്സഹായരായ പെണ്‍കുട്ടികള്‍ ചീന്തിയെറിയപ്പെടുമായിരുന്നു.സുഗതകുമാരി എന്ന സുകൃതം ഒരുപോലെ അരുവിയായും അഗ്നിയായും അക്ഷീണം ഒഴുകി ഇത്രനാള്‍. അക്ഷരങ്ങളിലൂടെയാണ് സുഗതകുമാരിയെ മലയാളം അറിഞ്ഞുതുടങ്ങിയത്. സമതലങ്ങളും കുന്നുകളും മരുഭൂമികളും പച്ചപ്പാടങ്ങളും നീര്‍ച്ചാലുകളും നീണ്ടപുഴകളും താണ്ടി മുന്നോട്ടുപോകുന്ന ആവലിയയാത്ര തുടങ്ങിയതാകട്ടെ ആറന്മുളയുടെ മണ്ണില്‍ നിന്നാണ്.
ഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ അച്ഛൻ ബോധേശ്വരനായിരുന്നു സുഗതകുമാരിയുടെയും സഹോദരിമാരുടെയും ആദ്യ ഗുരുവും വഴികാട്ടിയും. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ശിഷ്യനായിരുന്നു നെയ്യാറ്റിൻകര താഴമംഗലത്ത് കേശവപിളള എന്ന ബോധേശ്വരൻ.
അമ്മ ആറൻമുള സ്വദേശിനി വി.കെ.കാർത്ത്യായനി തിരുവനന്തപുരം വിമൻസ് കോളജിലെ സംസ്കൃതം പ്രഫസർ. അക്ഷരമുറയ്ക്കുംമുമ്പേ സുഗതയും സഹോദരിമാരായ ഹൃദയകുമാരിയും സുജാതദേവിയും കവിതയുടെ വെളിച്ചമറിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക