ന്യൂഡൽഹി ∙ ഇന്ത്യയിലെ കൊറോണ വൈറസ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കുന്ന തരമെന്ന് (ഇമ്യൂൺ എസ്കേപ്) ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. ആന്ധ്രപ്രദേശിൽ 34% കോവിഡ് ബാധിതരിലും കണ്ടെത്തിയ ‘എൻ 440’ വകഭേദം ഇത്തരത്തിലുള്ളതാണ്. തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്നാണു ജനിതകശ്രേണീകരണത്തിൽ വ്യക്തമായത്.
യുകെയിൽ 18–20 % കോവിഡ് ബാധിതരിൽ കണ്ടെത്തിയ ‘എൻ501വൈ’ വകഭേദമാണ് അടുത്തിടെ ആശങ്കയ്ക്ക് ഇടയാക്കിയത്. എന്നാൽ, ഇതു പ്രതിരോധ സംവിധാനത്തെ മറികടക്കാൻ കെൽപുള്ളതാണോയെന്നു വ്യക്തമായിട്ടില്ല. യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിയവരിൽ ആർക്കെങ്കിലും ഈ വകഭേദം ബാധിച്ചിട്ടുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടുമില്ല.
ഇമ്യൂൺ എസ്കേപ് എന്നതിനാൽത്തന്നെ യുകെയിലെ വകഭേദത്തെക്കാൾ ശ്രദ്ധവേണ്ടതാണ് ആന്ധ്രയിൽ കണ്ടെത്തിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമികസ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജിയിലെ (ഐജിഐബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു. ഐജിഐബിയുടെ പഠനത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ആന്ധ്രയിലെ വകദേഭം ആദ്യം വേർതിരിച്ചത്.
വാക്സീനുകളെ മറികടക്കാൻ എൻ440കെയ്ക്ക് സാധിക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. യുപിയിലെ നോയിഡയിൽ രണ്ടാമതും കോവിഡ് ബാധയുണ്ടായ ഒരു കേസ് എൻ440കെ വകഭേദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക