ബിഞ്ചോർ: വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഗർഭിണിയാകാത്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. യുവാവിനൊപ്പം ബന്ധുക്കളും ചേർന്നാണ് കൊലപാതകം നടത്തിയത്. യുവതിയെ സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിലെ ബിഞ്ചോരിലുള്ള മുകാപുരി ഗ്രാമത്തിലാണ് സംഭവം. പ്രീതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രോഹിത് കുമാർ എന്നയാളെ മൂന്ന് വർഷം മുമ്പാണ് പ്രതീ വിവാഹം ചെയ്തത്. ദുരൂഹ സാഹചര്യത്തിലുള്ള പ്രീതിയുടെ മരണത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകം പുറത്തു കൊണ്ടുവന്നത്.
മൂന്ന് വർഷം മുമ്പ് വിവാഹം നടക്കുമ്പോൾ പ്രീതിയുടെ പിതാവ് രോഹിത്തിന് സ്ത്രീധനം നൽകിയിരുന്നു. എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതീയേയും കുടുംബത്തേയും ഭർത്താവും ബന്ധുക്കളും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു.
തിങ്കളാഴ്ച്ചയാണ് പ്രീതി കൊല്ലപ്പെട്ടത്. മകളുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി പ്രീതിയുടെ പിതാവ് അന്ന് തന്നെ രംഗത്തെത്തിയിരുന്നു. മകൾ മരിച്ചെന്ന് അറിഞ്ഞ് രോഹിത്തിന്റെ വീട്ടിലെത്തിയപ്പോൾ കഴുത്തിൽ തുണി കുരുക്കിയ നിലയിൽ കിടപ്പറയിലെ കട്ടിലിൽ മൃതദേഹം കിടക്കുന്നതായാണ് കണ്ടത്. തുണിയുടെ ഒരു അറ്റം ഫാനിൽ കെട്ടിയ നിലയിലായിരുന്നു.
സംഭവത്തിൽ രോഹിത്തിനേയും ബന്ധുക്കളേയും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളടക്കം ചുമത്തി അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക