എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്കു പരുക്ക്. രണ്ടു യുവാക്കൾ അറസ്റ്റിൽ. പൊട്ടശേരി സ്വദേശിയായ കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. തൃക്കൊടിത്താനം കടുത്താൽ പറമ്പ് ഭാഗത്താണു സംഭവം. ഇന്നലെ 2ന് കൂട്ടുകാർക്കൊപ്പം കളി കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോഴാണു വെടിയേറ്റത്.
ഇടതു തോളിനു താഴെ നെഞ്ചിന്റെ വശത്തു പെല്ലറ്റ് (എയർഗണ്ണിലെ തിര) തുളഞ്ഞു കയറി. വിദ്യാർഥി തന്നെയാണു പെല്ലറ്റ് എടുത്തു കളഞ്ഞത്. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. തൃക്കൊടിത്താനം സന്തോഷ് നഗർ പാറയിൽ അജേഷ് (26), തൃക്കൊടിത്താനം പൊട്ടശേരി തൈപ്പറമ്പിൽ അൻസിൽ (19) എന്നിവരാണു പിടിയിലായത്.
തോക്ക് ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഇവരെ തൃക്കൊടിത്താനം സിഐ എ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. അൻസിലിന്റേതാണു തോക്ക്.
അജേഷാണു വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ അജേഷ് പ്രതിയാണെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
വിജനമായ പ്രദേശത്തു പക്ഷികളെ വെടിവയ്ക്കാൻ വന്നതാണെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. ഇതു പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇവർ നിന്നിരുന്ന ഭാഗത്തു നിന്നു മാറി തോടിന്റെ വശത്തു നിൽക്കുകയായിരുന്നു കുട്ടി. മരണകാരണമാകാവുന്ന അക്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
മുറിവ് മരണ കാരണമായാൽ 7 വർഷം തടവും പിഴയും മരണ കാരണമായില്ലെങ്കിൽ മൂന്നു വർഷം തടവും പിഴയുമാണ് ശിക്ഷ. ‘ആ ചേട്ടൻമാർ ദൂരെ ഇരിക്കുകയായിരുന്നു. ഇവിടേക്കു തോക്ക് ചൂണ്ടിയപ്പോൾ തമാശയെന്നു കരുതി. വെടിയേറ്റപ്പോൾ മരവിച്ചു പോയി. കൂട്ടുകാരനാണു രക്തം വരുന്നതു കണ്ടത്. വേദനയുണ്ട്’. വെടിയേറ്റ കുട്ടി പറയുന്നു.
പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന ചിലരാണു വെടിയേറ്റ കുട്ടിയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കളിക്കുന്നതിനിടെ കമ്പ് കുത്തിക്കയറിയാണു മുറിവുണ്ടായത് എന്നാണ് ഇവർ പറഞ്ഞത്.
പ്രാഥമിക ചികിത്സ നൽകി തിരിച്ചയച്ചു. നാട്ടുകാർ പറഞ്ഞു യഥാർഥ വിവരങ്ങൾ മനസ്സിലാക്കിയ വീട്ടുകാർ കുട്ടിയുമായി വൈകിട്ടു വീണ്ടും ആശുപത്രിയിലെത്തി തുടർചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക