രാജ്യത്ത് കോവിഡ് വാക്സീന് വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും വാക്സീന് വിതരണം ചെയ്യുക. പിന്നാലെ 50 വയസിനു മുകളിലുള്ളവരെയും മറ്റു രോഗങ്ങൾ ഉള്ളവരെയും പരിഗണിക്കും.
പ്രധാനമന്ത്രിക്ക് പുറമെ കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വാക്സിനേഷന് നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈ റണ്ണുകള്‍ സംഘടിപ്പിച്ചിരുന്നു.
കേരളത്തിലും 16നു തന്നെ വാക്സീൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 133 വാക്സീൻ വിതരണ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റുജില്ലകള്‍ 9 വീതം എന്നിങ്ങനെയാണ് വാക്സീൻ വിതരണ കേന്ദ്രങ്ങൾ.
ആദ്യദിനം 13,300 പേര്‍ക്ക് വാക്സീന് നല്‍കും. ഒാരോ കേന്ദ്രത്തിലും നൂറുപേര് വീതമായിരിക്കും വാക്സീൻ നൽകുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന് നല്‍കുക. സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക