തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു. അതേസമയം ഐ.ജിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങും.
പോക്സോ കേസില്‍ അറസ്റ്റിലായ അമ്മ അട്ടക്കുളങ്ങര വനിതാജയിലിലാണ്. ആദ്യം നല്കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിവന്നേക്കും. ജാമ്യം ലഭിച്ചാലും ഇല്ലങ്കിലും കേസിന്റെ സാഹചര്യം അപ്പാടെ മാറിയെന്ന് കോടതിയെ അറിയിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. അന്വേഷണത്തിന് ഐ.ജിയെ ചുമതലപ്പെടുത്തി ഡി.ജി.പി ഉത്തരവിട്ടത് പരാതിയുടെ നിജസ്ഥിതിയില്‍ പൊലീസിന് തന്നെ സംശയം ഉള്ളതിനാലാണെന്ന് ചൂണ്ടിക്കാട്ടും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കാത്ത വിവരങ്ങള്‍ എഫ്.ഐ.ആറിലടക്കം ഉള്‍പ്പെടുത്തിയെന്ന സിഡബ്ല്യൂസി ചെയര്‍പേഴ്സണിന്റെ വെളിപ്പെടുത്തലും ഉന്നയിക്കും. ഈ സാഹചര്യത്തില്‍ മൊഴിയുടെ ആധികാരികത ഉറപ്പാക്കാന്‍ കുട്ടിയെ വീണ്ടും വിദഗ്ധ കൗണ്‍സിലിങിന് വിധേയാക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
നിലവില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം അതിവേഗ കോടതി ഇത് അംഗീകരിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. അതേസമയം ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി ഇന്ന് അന്വേഷണം ഏറ്റെടുക്കും. പീഡനത്തിന് ഇരയായെന്ന കുട്ടിയുടെ മൊഴിയും വ്യാജകേസാണെന്ന യുവതിയുടെ പരാതിയും ഒരുമിച്ച് അന്വേഷിച്ച് സത്യം കണ്ടെത്തുകയാണ് ഐ.ജിയുടെ ലക്ഷ്യം. പൊലീസിന്റെ വീഴ്ചയും പരിശോധിക്കുന്നുണ്ട്. അതേസമയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പേര് അനാവശ്യമായി കേസില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് സി.ഡബ്ളിയു.സിയും ഇന്ന് ഡി.ജി.പിക്ക് പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക