വാഷിങ്ടണ്‍: എഴുപത് വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ ആദ്യമായി വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി. ഗർഭിണിയെ കൊലപ്പെടുത്തി വയറുകീറി ഗർഭസ്ഥ ശിശുവിനെ മോഷ്ടിച്ച കുറ്റത്തിന് അറസ്റ്റിലായ ലിസ മോണ്ട്ഗോമറി (52)നെ ബുധനാഴ്ച പുലര്‍ച്ചെ 1.31 ന് ഇന്ത്യാനയിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധേയയാക്കിയതായി യുഎസ് നീതിന്യായവകുപ്പ് അറിയിച്ചു.
ലിസയുടെ മാനസികാവസ്ഥയെ കുറിച്ച് സംശയം നിലനിന്നതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നതില്‍ അവസാന നിമിഷം വരെയും ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ ശിക്ഷ നടപ്പാക്കാന്‍ ട്രംപ് ഭരണകൂടം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുട്ടിയെ കൈവശപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എട്ട് മാസം ഗര്‍ഭിണിയായ ബോബി ജോ സ്റ്റിന്നറ്റിനെ 2004 ലാണ് ലിസ കൊലപ്പെടുത്തിയത്.
2007 ല്‍ ലിസ കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ് വധശിക്ഷ നല്‍കിയത്. കുട്ടികളുണ്ടാവാത്ത വിഷമവും അക്കാരണത്താല്‍ നേരിടേണ്ടി വന്ന അപമാനവും ലിസയുടെ മാനസികാവസ്ഥയ്ക്ക് തകരാറുണ്ടാക്കിയതാവാം ഇത്തരത്തിലൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നുള്ള വാദങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും ശിക്ഷാ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.
മാനസികനില തകരാറിലായ ലിസയ്ക്ക് ശിക്ഷയെക്കുറിച്ച് തിരിച്ചറിവുണ്ടാകാനിടയില്ലെന്ന കാര്യവും ലിസ കുട്ടിക്കാലം മുതല്‍ അനുഭവിക്കാനിടയായ ലൈംഗിക പീഡനമുള്‍പ്പെടെയുള്ള അവഹേളനവും പരിഗണിക്കണമെന്ന് അഭിഭാഷകന് അപേക്ഷിച്ചിരുന്നു.
എന്നാല്‍ അപ്പീല്‍കോടതി വാദങ്ങള്‍ തള്ളുകയും ശിക്ഷ നടപ്പാക്കാനുള്ള അന്തിമതീരുമാനത്തിനായി സുപ്രീം കോടതിയ്ക്ക് വിടുകയും ചെയ്തു. സുപ്രീം കോടതി ചൊവ്വാഴ്ച ശിക്ഷ ശരി വെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് വിഷമരുന്ന് കുത്തിവെച്ച് ലിസയുടെ വധശിക്ഷ നടപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക