നാളെ സംസ്ഥാന ബജറ്റ്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും. ലോക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പുള്ള കാലത്തെ റിപ്പോര്‍ട്ടായതിനാല്‍ കോവിഡിന്റെ പ്രത്യാഘാതം റിപ്പോര്ട്ടിലുണ്ടാവില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ജനപ്രിയപ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ക്ഷേമപെന്ഷന് വര്‍ധിപ്പിക്കുമെന്നും നെല്ലിന്റെയും നാളികേരത്തിന്റെയും താങ്ങുവില ഉയര്‍ത്തുമെന്നും റബര്‍ വിലസ്ഥിരതാഫണ്ടിനായി പ്രഖ്യാപിച്ച അടിസ്ഥാനവില ഉയര്ത്തുമെന്നുമൊക്കെയുള്ള സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു.
മദ്യവും ഭൂമിയും കെട്ടിടവും അടക്കം സംസ്ഥാനത്തിന് ചുമത്താവുന്ന നികുതികളിലും വര്‍ധന പ്രതീക്ഷിക്കുന്നില്ല. എങ്കിലും മദ്യത്തിന്റെ അടിസ്ഥാനവില 7 ശതമാനം കൂട്ടാനുള്ള ബവ്റിജസ് കോര്‍പറേഷന്റെ ശുപാര്‍ശ അംഗീകരിക്കപ്പെടുമെന്നതിനാല് നികുതി ഉയര്‍ത്തിയില്ലെങ്കിലും വില കൂടും. കോവിഡ് കാലത്ത് ആഘാതമേറ്റ ടൂറിസം മേഖലയും സിനിമയുമൊക്കെ ബജറ്റില്‍ സഹായം പ്രതീക്ഷിക്കുന്നുണ്ട്.
തൊഴില്‍ സൃഷ്ടിക്കുള്ള പദ്ധതിയും ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരമുയര്‍ത്തി സംസ്ഥാനത്തെ നോളജ് ഹബ്ബാക്കാനുള്ള പദ്ധതിയും ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു.
എന്നാല്‍ ഇതിനൊക്കെ സര്‍ക്കാരിന്റെ ഖജനാവില്‍ പണമുണ്ടോ എന്ന് ഇന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുമ്പോള്‍ വ്യക്തമാകും.
2019–20 സാമ്പത്തികവര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടാണ് വരുന്നത്. അതിനാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ കോവിഡ് ലോക് ഡൗണ്‍ സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കില്ല. പ്രതിസന്ധികള്‍ക്കിടയിലും 2018–19 സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന് മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക