മത്സ്യ മേഖലയിൽ 1500 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇതിൽ 250 കോടി രൂപ വാർഷിക പദ്ധതിയിൽ നിന്നായി വകയിരുത്തുമെന്നും കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി രൂപ ചെലവഴിക്കുമെന്നും ആശുപത്രികൾക്കും സ്കൂളുകൾക്കുമായി 150 കോടി രൂപയും ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആഴക്കടൽ മത്സ്യബന്ധനത്തിന് 100 യാനങ്ങൾക്ക് വായ്പ നൽകും. വായ്പ 25 ശതമാനം സബ്സിഡിയിൽ അനുവദിക്കും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. ഇതിന് 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്
ലിറ്ററിന് 25 രൂപ നിരക്കിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ലഭ്യമാക്കും. മണ്ണെണ്ണ എഞ്ചിനുകൾ പെട്രോൾ എഞ്ചിനുകളാക്കാൻ സാമ്പത്തിക സഹായം നൽകും. ഓൺലൈൻ വ്യാപാരത്തിനായി ഇ-ഓട്ടോറിക്ഷ വാങ്ങാൻ മത്സ്യഫെഡിന് 10 കോടി രൂപ അനുവദിക്കുന്നതാണ്. ഉൾനാടൻ മത്സ്യബന്ധനത്തിനും മത്സ്യകൃഷിക്കും വേണ്ടി 92 കോടി രൂപ ചെലവഴിക്കും. കൂടാതെ ചെറുകിട ഇൻബോർഡ് യന്ത്രവൽകൃത വള്ളങ്ങൾക്കും ഇന്ധന സബ്സിഡി നൽകുന്നതിനായി 10 കോടി രൂപ വകയിരുത്തി.
മത്സ്യബന്ധന തൊഴിൽ ഉപകരണങ്ങൾ വാങ്ങാൻ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് വഴിയുള്ള വായ്പകൾക്ക് 25 ശതമാനം സബ്സിഡി സർക്കാർ നൽകും. കക്ക സംഘങ്ങൾക്ക് പ്രത്യേക ധനസഹായമായി 3 കോടി രൂപയും പ്രതിഭാതീരം പദ്ധതിക്കുവേണ്ടി 10 കോടി രൂപയും വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക