കണ്ണൂർ :തലശ്ശേരി ഇരിക്കൂര്‍ റോഡില്‍ നിന്നും എന്‍ എച്ച് 66 ലേക്ക് നീളുന്ന ഗതാഗത കുരുക്കിന് പരിഹാരമാവുന്നു. തലശ്ശേരി നഗരസഭയിലെയും ജില്ലയിലെ കിഴക്കന്‍ മേഖലകളിലെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായി മാറുന്ന കൊടുവള്ളി റെയില്‍വെ മേല്‍പ്പാലം സാധ്യമാകുന്നതോടെ ലെവല്‍ ക്രോസ് 230 അടയ്ക്കുമ്പോഴുള്ള ഗതാഗത കുരുക്കാണ് അഴിയുക. 313.60 മീറ്റര്‍ നീളത്തിലും 10.05 മീറ്റര്‍ വീതിയിലുമാണ് മേല്‍പ്പാലം പണിയുന്നതെന്ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പറേഷന് അധികൃതര്‍ പറഞ്ഞു. 2017ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന അനിശ്ചിതത്വം തീര്‍ന്നതോടെയാണ് മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നത്. ഇരുപത്തിയേഴ് പേരുടെ ഒരേക്കര്‍ പന്ത്രണ്ട് സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്. നാലു വീടുള്‍പ്പെടെയുള്ള സ്ഥലം പൂര്‍ണ്ണമായും ഏറ്റെടുത്തു. പോസ്റ്റ് ഓഫീസിന്റെ ഭൂമി വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് പദ്ധതി നീളാന്‍ കാരണമായത്. 21.28 കോടി രൂപയ്ക്ക് എസ് പി എല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. സ്ഥലമേറ്റെടുപ്പിനടക്കം 26.42 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുന്ന പദ്ധതി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക