വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസമാണു സംഭവത്തിനു പിന്നിലെന്നു പിതാവിന്റെ ആരോപണം. പോച്ചംകോണം അനന്തുസദനത്തിൽ സുനിൽകുമാറിന്റെയും ഉഷാകുമാരിയുടെയും മകൾ അനഘ സുനിലാ(19)ണു മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
തമിഴ്നാട്ടിലെ തേനിയിലെ കോളജിൽ പാരാമെഡിക്കൽ കോഴ്സിനു പ്രവേശനം നേടിയ അനഘ ബാങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. 4 ലക്ഷം രൂപയാണു പഠനച്ചെലവായി വേണ്ടിയിരുന്നത്. ഇന്നലെ വായ്പ സംബന്ധിച്ചു സംസാരിക്കാൻ അനഘ ബാങ്കിൽ പോയിരുന്നു. ബാങ്കിൽനിന്നു മകൾ വിളിച്ചു വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്നു പറഞ്ഞതായി പിതാവ് പറഞ്ഞു. മാതാപിതാക്കൾ വീട്ടിലെത്തി വിളിച്ചപ്പോൾ അനഘ വാതിൽ തുറന്നില്ല. കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോൾ തൂങ്ങിമരിച്ച നിലയിലായിരുന്നു.
വീട് വയ്ക്കാൻ ഇതേ ബാങ്കിൽ നിന്നു വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് കുടിശിക ആയതിനാൽ വിദ്യാഭ്യാസ വായ്പയ്ക്ക് അതു തടസ്സമാകുമോ എന്ന സംശയത്തിൽ 45,000 രൂപ ഈയിടെ അടയ്ക്കുകയും ചെയ്തു. നാളെ കോളജിൽ ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനു മുൻപായി ഫീസ് അടയ്ക്കണം എന്നായിരുന്നു നിർദേശം. അനഘയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരൻ അനന്തു.
അനഘയ്ക്കു വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്നും വായ്പ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തു വരികയായിരുന്നുവെന്നും ബാങ്ക് അധികൃതർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക