പുതിയ സ്വകാര്യതാനയം കൊണ്ടു വരുമ്പോൾ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ് ആയ വാട്സാപ് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പല ആപ്പുകളും വന്നിട്ടും പോയിട്ടും സ്ഥാനത്തിന് മാറ്റം ഇല്ലാത്ത ഉറപ്പ് ആയിരുന്നു അവർക്ക്. കൂടാതെ പ്രൈവസി പോളിസിയൊന്നും കാര്യമായി വായിക്കാതെ അംഗീകരിച്ച് ക്ലിക് ചെയ്യുന്നതാണല്ലോ പൊതുരീതി.
ഇക്കുറിയും അങ്ങനെയാകും എന്നാണ് അവർ ഊഹിച്ചത്. എന്നാൽ കളി കൈവിട്ടുപോയി. വാട്സാപിലെ വിവരങ്ങൾ പരസ്യദാദാക്കൾക്ക് കൈമാറും എന്ന മട്ടിലെ പ്രചാരണം സ്വകാര്യത സംബന്ധിച്ച കോലോഹലത്തിൽ എത്തി.
ഉപഭോക്താക്കളുടെ സന്ദേശങ്ങൾ എൻക്രിപ്റ്റഡ് ആണെന്നും പുറത്തുവിടില്ലെന്നും പലവട്ടം ആവർത്തിച്ചു നോക്കിയെങ്കിലും ജനം കലിപ്പിലായിരുന്നു. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വിരുദ്ധ ക്യാംപെയിനുകൾ നടന്നു.
പ്രമുഖർ വാട്സാപ് ഉപേക്ഷിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു. ഇതിനെല്ലാം ഇടയിൽ ഈ വിവാദങ്ങൾ മറ്റു ചിലർക്ക് ഗുണം ആകുകയും ചെയ്തു. എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകളായ സിഗ്നൽ, ടെലിഗ്രാം എന്നിവയ്ക്കാണ് പ്രധാന നേട്ടം.
വാട്സാപിന്റെ തന്നെ സഹസ്ഥാപകൻ ഉൾപ്പെടുന്ന ടീം വികസിപ്പിച്ച സിഗ്നൽ എന്ന മെസേജിങ് പ്ലാറ്റ് ഫോം അത്ര ജനപ്രീതിയൊന്നും നേടാതെ അരികിലൂടെ മുന്നേറുമ്പോഴാണ് വാട്സാപ് വിവാദത്തെ തുടർന്ന് ടെക് രംഗത്തെ പ്രമുഖൻ എലോൺ മസ്ക് ട്വീറ്റ് ചെയ്തത്.
ഞാൻ വാട്സാപ് ഉപേക്ഷിച്ച് സിഗ്നൽ അക്കൗണ്ട് ആരംഭിച്ചു എന്ന് മസ്കിന്റെ ട്വീറ്റ് വന്നതോടെ അധികമാരും ശ്രദ്ധിക്കാതെ കിടന്ന സിഗ്നൽ ഫേമസ് ആയി. രണ്ടു ദിവസം കൊണ്ട് ലക്ഷക്കണക്കിനു പേർ സിഗ്നൽ ആപ് ഡൗൺലോഡും ചെയ്തു. 50 മില്യൺ ഡൗൺലോഡ്സ് ഉണ്ട് ആപ്പിന്. ഇതിൽ ഏറെപ്പേരും ഈ വിവാദത്തെ തുടർന്ന് ആപ് തിരഞ്ഞെടുത്തവരാണെന്നു ടെക് രംഗം പറയുന്നു.
അധികം സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് ആപ് ഡവലപ്പേഴ്സും വ്യക്തമാക്കിയതോടെ സിഗ്നലിന് കൂടുതൽ പേരുടെ ഗ്രീൻ സിഗ്നൽ കിട്ടി. പുതിയ വരിക്കാരിൽ ഭൂരിഭാഗം പേരും വാട്സാപ് ഉപേക്ഷിച്ചു വന്നവരാണെന്ന് ഡവലപ്പർമാർക്ക് മനസ്സിലായതോടെ, ഗ്രൂപ്പ് കോൺഫറൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടി ആരംഭിച്ചു സിഗ്നൽ കമ്പനി. ഇതിനായി ഒട്ടേറെ കോഡ് ഡെവലപ്പേഴ്സിനെ കമ്പനിയിലേക്ക് നിയമിക്കുകയും ചെയ്തുവെന്നാണ് വിവരം.
നേരത്തെ തന്നെ ഒട്ടേറെ പേർ ഉപയോഗിക്കുന്ന ടെലിഗ്രാം ആപ്പിനും ഒട്ടേറെ പുതിയ ഉപഭോക്താക്കളെ കിട്ടി. രണ്ടു ദിവസത്തിൽ 1.7 മില്യൺ ഡൗൺലോഡ്സ് ഉണ്ടായെന്ന് അനൗദ്യോഗിക റിപ്പോർട്ട് ഉണ്ട്. ഈ റിപ്പോർട്ട് കമ്പനി നിരാകരിച്ചിട്ടുമില്ല. ടെലിഗ്രാമിനേക്കാൾ യൂസർ ഫ്രണ്ട്ലിയാണ് എന്നതാണ് ടെലിഗ്രാം തിരഞ്ഞെടുക്കാൻ കാരണമായി പലരും പറയുന്നത്.
സ്ഥിതി വഷളായതോടെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് തൽക്കാലം നീട്ടിയെന്നു വാട്സാപ് വ്യക്തമാക്കി. വാട്സാപിന്റെ തന്നെ സ്റ്റാറ്റസ് അപഡേറ്റ്സും എല്ലാ അകൗണ്ടുകളിലും വന്നു. പരസ്യവും നൽകി. കൂട്ടത്തോടെയുള്ള ഉപേക്ഷിച്ച് പോക്ക് നിന്നെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല. പോയവർ തിരികെ വരുമെന്ന പ്രതീക്ഷ തന്നെയാണ് കമ്പനി അധികൃതർ ഇപ്പോഴും. എന്തായലും ആരംഭിച്ചതു മുതൽ കാര്യമായ വെല്ലുവിളികളില്ലാതെ കുതിച്ച കമ്പനിക്ക് അവരുടെ നയം തന്നെ തിരിച്ചടിയായത് കണ്ട് അമ്പരക്കുകയാണ് ടെക് ലോകം. ഒപ്പം പുതിയ മെസേജിങ് ആപ്പിന്റെ ഉദയമാകുമോ എന്ന കൗതുകത്തിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക