കത്വ കേസിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ടുയര്‍ന്ന ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി അഭിഭാഷകൻ മുബീൻ ഫറൂഖി. യൂത്ത് ലീഗിൽ നിന്ന് ലഭിച്ച പണം കേസിന്റെ ആവശ്യങ്ങൾക്കായിട്ടാണ് ഉപയോഗിച്ചത്.
ഇപ്പോഴും അഭിഭാഷകർക്ക് ഫീസ് നൽകുന്നുണ്ടെന്നും മുബീൻ ഫറൂഖി വ്യക്തമാക്കി. അനാവശ്യ വിവാദമാണ് കത്വ കേസിന്റെ പേരിൽ ഇപ്പോൾ ഉയരുന്നതെന്നും മുബീൻ പറഞ്ഞു. കേസ് ഇപ്പോഴും ഹൈക്കോടതിയിൽ തുടരുകയാണ്.
ദീപിക സിംഗ് രജാവത്ത് കേസിൽ ഹാജരായത് രണ്ട് തവണ മാത്രമാണ്. 2018 നവംബറിൽ ഇവരുടെ വക്കാലത്ത് ഒഴിവാക്കിയതാണ്. കത്വ പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ട പ്രകാരം പിന്നീട് ഇവരെ മാറ്റിയത്. പിന്നെ എങ്ങനെയാണ് കേസിന്റെ മറ്റു നടപടികൾ ഇവർക്ക് അറിയാവുന്നതെന്ന് മുബീൻ ഫറൂഖി ചോദിച്ചു.
ചില വ്യക്തികൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായാണ് വിവാദം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് കഴിഞ്ഞയിടയ്ക്ക് രംഗത്തെത്തിയത്.
കത്വ, ഉന്നാവോ പീഢനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നായിരുന്നു ആരോപണം. ആരോപണം കത്തിപ്പടരുന്നതിനിടെയാണ് കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ ആരും പണം വാങ്ങിയിട്ടില്ലെന്ന് സുപ്രീം കോടതിയിലടക്കം കേസ് വാദിച്ച അഭിഭാഷക ദീപിക വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക