ജോലി കിട്ടിയില്ലെങ്കില്‍ കൂലിപ്പണിക്ക് പോയാലും പിഎസ്.സി പരീക്ഷ എഴുതില്ലെന്ന് പറഞ്ഞ ലയ രാജേഷ് എന്ന യുവതിയുടേത് ദുര്‍വാശിയാണെന്ന് മന്ത്രി തോമസ് ഐസക്ക്. തൃശൂര്‍ ജില്ലയിലെ 2018ലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ അവരുടെ സ്ഥാനം 583ആണ്. അന്വേഷിച്ചപ്പോള്‍ 405 വരെ നിയമനം നടന്നിട്ടുണ്ട്. ഇനിയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അനുസരിച്ച് ബാക്കിയുള്ളവര്‍ക്ക് നിയമനം നല്കാന് തടസങ്ങളില്ല.
എല്ലാ ലിസ്റ്റും ആറും മാസം നീട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്രമം ലംഘിച്ച് തനിക്ക് താഴെയുള്ള ആര്‍ക്കെങ്കിലും ജോലി നല്‍കിയെന്ന ആരോപണം അവര്‍ക്കില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകള്‍ പൂഴ്ത്തിവച്ച് നിയമനം വൈകിക്കുന്നു എന്ന പരാതിയും അവര്‍ക്കില്ലെന്ന് മന്ത്രി ചൂണിക്കാണിച്ചു.
മന്ത്രി തോമസ് ഐസക്ക് പറയുന്നത് ഇങ്ങനെ: പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ ലയ രാജേഷിനെപ്പോലെ സങ്കടവും നിരാശയും ഉണ്ടാവുന്ന അനേകം പേരുണ്ടാകും. അത് പ്രകടിപ്പിക്കാനും തൊഴില്‍ ലഭിക്കുന്നതിനുവേണ്ടി സമരം ചെയ്യാനും സമ്മര്‍ദ്ദം ചെലുത്താനും അവര്‍ക്ക് എല്ലാ അവകാശവുമുണ്ട്.
അതേസമയം, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് സര്‍ക്കാര്‍ ജോലിയിലൂടെ മാത്രം പരിഹാരം കാണാന്‍ കഴിയില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. അതിന് വിപുലമായ മറ്റൊരു പരിപാടി ഉണ്ടാവണം. അത്തരമൊരു കൃത്യമായ ഒരു പദ്ധതി ഇത്തവണത്തെ ബജറ്റിലൂടെ മുന്നോട്ടു വെച്ചിട്ടുണ്ട്.
പത്രത്തിലൊക്കെ ഒന്നാംപേജില്‍ പരാമര്‍ശിക്കപ്പെട്ടതുകൊണ്ട് ലയ രാജേഷിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ശ്രദ്ധിച്ചുതന്നെ വായിച്ചു. തൃശൂര്‍ ജില്ലയിലെ 2018ലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ 583-ാം പേരുകാരിയാണ് ഈ കുട്ടി. അവര്‍ക്ക് ഇതുവരെ നിയമനം ലഭിച്ചില്ല. ‘ഈ ജോലി കിട്ടിയില്ലെങ്കില്‍ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്സി പരീക്ഷ എഴുതില്ല’ എന്ന് അവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ കണ്ട ഒരു വാചകം. വിനയത്തോടെ ചൂണ്ടിക്കാണിക്കട്ടെ. ഇതൊരു ദുര്‍വാശിയാണ്. ഓര്‍ക്കുക. റാങ്ക് ലിസ്റ്റിലെ സ്ഥാനം 583 ആണ്. അന്വേഷിച്ചപ്പോള്‍ 405 വരെ നിയമനം നടന്നിട്ടുണ്ട്. ഇനിയും ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന് അനുസരിച്ച് ബാക്കിയുള്ളവര്‍ക്ക് നിയമനം നല്കാന് തടസവുമില്ല. എല്ലാ ലിസ്റ്റും ആറു മാസം നീട്ടിയിട്ടുമുണ്ട്.
ക്രമം ലംഘിച്ച് തനിക്ക് താഴെയുള്ള ആര്‍ക്കെങ്കിലും ജോലി നല്‍കിയതായി അവര്‍ക്ക് പരാതിയില്ല. റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഒഴിവുകള്‍ പൂഴ്ത്തിവെച്ച് നിയമനം വൈകിക്കുന്നു എന്ന പരാതിയുമില്ല. വ്യവസ്ഥാപിതമായിത്തന്നെയാണ് പിഎസ് സി പ്രവര്‍ത്തിക്കുന്നത് എന്നല്ലേ അതിനര്‍ത്ഥം. അക്കാര്യത്തില്‍ സമരക്കാര്‍ക്കുപോലും എതിരഭിപ്രായമില്ല.
ലയയുടേതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഒരു വാചകം ഇങ്ങനെയാണ്…
‘രണ്ടര വര്‍ഷം മുന്പിറങ്ങിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എനിക്കു ജോലി കിട്ടേണ്ട സമയം കഴിഞ്ഞു. തൃശൂര്‍ ജില്ലയില്‍ 583 ആണ് എന്റെ റാങ്ക്’. വൈകാരികത മാറ്റിവെച്ച് ശാന്തമായി ആലോചിക്കാന്‍ സമരരംഗത്തു നില്ക്കുന്നവരോട് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കട്ടെ. തനിക്ക് ജോലി കിട്ടേണ്ട സമയം ഇത്തരത്തില്‍ പ്രതീക്ഷിക്കുന്നതിലെ യുക്തിയെന്താണ്? ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് അനുസരിച്ചു മാത്രമല്ലേ, പിഎസ് സിയ്ക്കു നിയമന ഉത്തരവു നല്കാന് കഴിയൂ. അതുകൊണ്ടാണ് ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കാലതാമസമുണ്ടോ എന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഒഴിവുകളില്‍ നിയമനം നല്കാന് വൈകുന്ന സ്ഥിതിയുണ്ടോ എന്നും പ്രത്യേകമായിത്തന്നെ അന്വേഷിച്ചത്. ഒരു അസ്വാഭാവികതയും അതിലില്ല എന്നതാണ് വാസ്തവം.
തൃശൂര്‍ ജില്ലയില്‍ അനുവദിക്കപ്പെട്ട ആകെ ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ എണ്ണം ആയിരത്തി ഇരുനൂറില്‍ താഴെയാണ്. ഈ ഒഴിവുകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ വിരമിക്കുന്ന ഒഴിവുകളിലേയ്ക്കല്ലേ പുതിയ ആളുകളെ നിയമിക്കാന്‍ കഴിയൂ. ഈ ലിസ്റ്റില്‍ ഇതിനകം 405 പേരെ നിയമിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കരുത്. ഒരു കാര്യം കൂടി മനസിലാക്കണം. ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്കുള്ള പരീക്ഷ നേരത്തെ ബിരുദധാരികള്‍ക്കും എഴുതാമായിരുന്നു. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ലിസ്റ്റില്‍ മുന്നില്‍ വരികയും ആദ്യത്തെ നിയമനം അവര്‍ക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു. മറ്റ് ഉയര്‍ന്ന ജോലി ലഭിക്കുമ്പോള്‍ ഇക്കൂട്ടര്‍ Relinquish ചെയ്യും. അല്ലെങ്കില്‍ ജോയിന്‍ ചെയ്യാതെ NJ D ആകും. അങ്ങനെ വരുന്ന ഒഴിവുകള്‍ താഴെയുള്ള റാങ്കുകാര്‍ക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടാകും.
എന്നാല്‍ ബിരുദമടക്കം ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് ഇപ്പോള്‍ ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാവില്ല. തന്മൂലം മുകളില്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ സംജാതമാകുന്ന ഒഴിവുകളുടെ എണ്ണം കുറഞ്ഞു. അതുകൊണ്ട്, മുന്‍ ലിസ്റ്റുകളുടെ കാലത്ത് ഉണ്ടായതുപോലെ താഴ്ന്ന റാങ്കുകാര്‍ക്ക് ജോലി കിട്ടുന്ന സാഹചര്യം ഇപ്പോഴില്ല.
ഓര്‍ക്കുക. മുന്‍ ലിസ്റ്റുകളുടെ കാലത്ത് ആയിരം റാങ്കു കിട്ടിയ ആളിന് ജോലി ലഭിച്ചത്, ആയിരം ഒഴിവുകള്‍ ഉണ്ടായതുകൊണ്ടല്ല. റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന വേക്കന്‍സികള്‍ ഇപ്പോഴത്തേതുപോലെ തന്നെയായിരിക്കും. അതുകൊണ്ട് ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിച്ചില്ലെങ്കില്‍ ഇനി പരീക്ഷയേ എഴുതില്ല എന്നൊക്കെ വാശി പിടിക്കുന്നത് മണ്ടത്തരമല്ലേ.
കൂടുതല്‍ ഉയര്‍ന്ന റാങ്ക് നേടാന്‍ പരിശ്രമിക്കുക മാത്രമാണ് പോംവഴി. ഒഴിവുകള്‍ മനപ്പൂര്‍വം റിപ്പോര്‍ട്ടു ചെയ്യാതിരിക്കുകയോ റിപ്പോര്‍ട്ടു ചെയ്ത ഒഴിവുകള്‍ പൂഴ്ത്തിവെയ്ക്കുകയോ ചെയ്യുന്ന സാഹചര്യം കേരളത്തില്‍ വ്യാപകമായി നിലനില്ക്കുന്നുവെന്ന ആക്ഷേപം ഉത്തരവാദിത്തത്തോടെ ആരും ഇതേവരെ ഉന്നയിച്ചിട്ടില്ല.
കാരണം, പൊതുവില്‍ അങ്ങനെയൊരു സ്ഥിതി ഇല്ല തന്നെ. ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങളുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. അതു തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക