ആഴ്ചയില്‍ നാല് ദിവസം ജോലിയെടുത്ത് ബാക്കി മൂന്ന് നാള് വെറുതെ വീട്ടിലിരിക്കാനായാൽ കൊള്ളാമല്ലേ? ജീവനക്കാര്‍ക്ക് സ്വപ്നം പോലും കാണാനാവാത്ത ഈ സൗകര്യം രാജ്യത്ത് നടപ്പായേക്കും. ഇതിനകം വിവാദമായ പുതിയ തൊഴില്‍ നിയമത്തില്‍ ഇതും കൂടി ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ആഴ്ചയില്‍ ജോലിയെടുക്കേണ്ട നിശ്ചിത സമയം എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കണം എന്ന ഓപ്ഷന് അനുവദിക്കുന്നതോടെയാണ് ജീവനക്കാര്‍ക്ക് ഈ സൗകര്യം ലഭിക്കുന്നത്.
ഒരു തൊഴിലാളി ആഴ്ചയില്‍ 48 മണിക്കൂര്‍ ആണ് ജോലി ചെയ്യേണ്ടത്. ഇത് ഒരു കാരണവശാലും കുടുതലാവാന്‍ പാടില്ലെന്ന് വ്യവസ്ഥ കൊണ്ടുവരും. നിലവിലെ സാഹചര്യത്തില്‍ ഇത് എട്ട് മണിക്കൂര്‍ വീതം ആറ് ദിവസമായിട്ടാണ് ചെയ്യേണ്ടത്. പുതിയ ഭേദഗതിയില്‍ ഇത് നലോ, അഞ്ചോ ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കാം.എന്നാല്‍ ഫ്ളക്സിബിള്‍ തൊഴില്‍ സമയം അനുവദിക്കാന്‍ തൊഴിലുടമ തയ്യാറാവണം. ഇതിനുളള ഓപ്ഷന് ഉണ്ടാകും. ഇത് തൊഴിലാളികളുടെ ഉത്പാദന ക്ഷമത ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.
ആഴ്ചയില്‍ തൊഴില്‍ സമയം 48 മണിക്കൂര്‍ എന്നത് കുറയാതെ സമയം വർദ്ധിപ്പിച്ച് ദിവസം കുറയ്ക്കാന്‍ അനുവദിക്കുകയാണിവിടെ. ആഴ്ചയില്‍ നാല് ദിവസം തൊഴില്‍ എന്നത് പക്ഷെ കമ്പനികളും തൊഴിലാളികളും അംഗീകരിക്കണം. നാല് ദിവസത്തെ 48 മണിക്കൂര്‍ ജോലിക്ക് ശേഷം തുടര്‍ച്ചയായി മൂന്ന് ദിവസം അവധി നല്കുന്ന വിധത്തിലായിരിക്കണം ഈ സംവിധാനം ഒരുക്കേണ്ടത്. ‘നാല് ദിവസ ഷെഡ്യൂള്‍’ തൊഴിലാളി യൂണിയനുകള്‍ എതിര്‍ക്കാതിരിക്കാനാണ് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി എന്നത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഒരു നിര്‍ദേശം തൊഴിലാളികളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നിലവിലെ തൊഴില്‍ ചട്ടങ്ങളില്‍ സമഗ്രമായ അഴിച്ച് പണി നടത്തി നാല് തൊഴില്‍ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക