തിരുവനന്തപുരം: എല്ലാവരോടും സൗഹൃദപരമായി നീങ്ങുക എന്നതാണ് രാഷ്ട്രീയജീവിതത്തില്‍ ലാഭകരമെന്നും അന്ധമായ എതിര്‍പ്പ് പ്രയോജനം ചെയ്യില്ലെന്നും ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. പിണറായി വിജയനെ താന്‍ ശക്തമായി ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ അത് സാധിക്കില്ലെന്നും തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. ഇത് ബിജെപിയിലെ എല്ലാവര്ക്കും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജഗോപാല്‍ പറഞ്ഞത് ഇങ്ങനെ: ”പിണറായി വിജയനെ കൂടുതല്‍ ശക്തമായി ഞാന്‍ ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത് എങ്ങനെ സാധിക്കും? എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അല്ലേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇപ്പോള്‍ എതിര്‍ചേരിയിലാകുന്നവര്‍ നാളെ നമ്മുടെ ചേരിയിലേക്കു വരാം എന്നതു കണ്ടു വേണം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍. രണ്ടു തരത്തില്‍ ഉള്ളവരെ രാഷ്ട്രീയത്തിലുളളൂ.
ഒന്ന്, ഇപ്പോള്‍ കൂടെ നില്ക്കുന്നവര്, രണ്ട്, നാളെ കൂടെ വരേണ്ടവര്‍. ആ ഒരു സമീപനം വച്ചു കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്. എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ നീങ്ങുക എന്നതാണ് ആത്യന്തികമായി രാഷ്ട്രീയത്തില്‍ ലാഭകരം.
അന്ധമായി എതിര്‍പ്പ് പ്രയോജനം ചെയ്യില്ല. അതു പക്ഷേ, പാര്‍ട്ടിയില്‍ എല്ലാവര്ക്കും ദഹിച്ചുവെന്നു വരില്ല. പക്ഷേ എനിക്കു വേറെ ഗൂഢമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അവര്‍ക്കും അറിയാം.”
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരംഗത്തിറങ്ങാന്‍ താല്പര്യമില്ലെന്നും രാജഗോപാല്‍ പറഞ്ഞു. പ്രായം ഒരു പ്രധാനപ്പെട്ട ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”എനിക്ക് 92 വയസായി. ഈ പ്രായത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയുന്നതിന് ഒരു പരിധിയുണ്ട്. അതുകൊണ്ട് മറ്റാരെയെങ്കിലും നോക്കുകയാണ് നല്ലതെന്ന് പാര്‍ട്ടിയോട് പറയുന്നുണ്ട്.” തന്റെ ബുദ്ധിമുട്ട് പാര്‍ട്ടി മനസിലാക്കുമെന്നാണ് വിശ്വാസമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേമത്ത് യോജിച്ച പിന്‍ഗാമിയാണോ എന്ന ചോദ്യത്തിന് രാജഗോപാലിന്റെ മറുപടി ഇങ്ങനെ: ”കുമ്മനത്തിന്റെ കാര്യത്തിലാണ് പ്രതീക്ഷ പലര്‍ക്കുമുള്ളത്. അത് കണ്ടറിയണം. ഞങ്ങള്‍ രണ്ടുപേരും ഒരു പോലെ അല്ല. ഞാന്‍ എല്ലാവര്ക്കും സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയാണ് എന്നാണ് പൊതുവില്‍ പറയുന്നത്. കുമ്മനം മികച്ച സാമൂഹിക പ്രവര്‍ത്തകനാണ്. ആധ്യാത്മിക, സാമൂഹിക രംഗങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നയാളാണ്. ആ മേഖലയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും വളരെ വലുതാണ്. പക്ഷെ, എല്ലാം കൂടി ചേരുമ്പോള്‍ എത്രത്തോളം മതിയാകും എന്നത് ഇനി അറിയാനുള്ളതാണ്.”
പൗരത്വബില്‍, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളില്‍ നിയമസഭയില്‍ വെച്ച് സമവായത്തിനാണ് താന്‍ പ്രധാന്യം കൊടുത്തതെന്നും രാജഗോപാല്‍ പറഞ്ഞു. ഒരു സമവായം ഉണ്ടാകാന്‍ സാധ്യമാണെങ്കില്‍ അതാണ് നല്ലത്. പക്ഷെ, അങ്ങനെ ഒരു സന്ധിയും പാടില്ലെന്ന് വിചാരിക്കുന്ന തീവ്ര നിലപാടുകാര്‍ ഞങ്ങളുടെ കൂടെയുമുണ്ട്. എല്ലാ പാര്‍ട്ടിയിലും അത്തരക്കാരുണ്ടാകുമെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക