പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി കലാപം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് പിഎസ്സി പ്രസ്താവനയില്‍ പറഞ്ഞു.
കാലാവധി കഴിഞ്ഞ പിഎസ്സി ലിസ്റ്റ് പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഒരുനിലയിലും നിയമപരമായി നിലനില്‍ക്കാത്ത കാര്യത്തെ മുന്‍നിര്‍ത്തിയാണ് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ഈ സമരം നടത്തുന്നതെന്ന് വ്യക്തമാക്കപ്പെട്ടതാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമാക്കിയതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ഇതില്‍ നിന്ന് പിന്‍വാങ്ങുകയുണ്ടായി. യുഡിഎഫിന്റെ രാഷ്ട്രീയ കളിക്ക് വിധേയരാകേണ്ടതുണ്ടോയെന്ന് അവശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചിന്തിക്കണം.
സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസങ്ങളിലായി പതിനായിരക്കണക്കിന് പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് കൂടുതല്‍ ആളുകള്‍ക്ക് ഇതുവഴി തൊഴിലവസരം ലഭിക്കും. തൊഴില്‍രഹിതരായ യുവതീþയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കരുതലും നടപടികളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 5 വര്‍ഷം കൊണ്ട് 1,57,909 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്കി. സര്‍ക്കാരിന്റെ 100 ദിന പ്രഖ്യാപനത്തിലൂടെ 50,000 പേര്‍ക്കാണ് വിവിധ മേഖലകളിലായി തൊഴില്‍ ലഭ്യമാക്കിയത്. 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രസംഗത്തിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. ഇതിലൂടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനം വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക