ധിഠീ എന്ന ചിത്രം സംവിധാനം ചെയ്ത സുമിത്ര ഭാവെയാണ് മികച്ച സംവിധായിക. മോപ്പാളയില് പ്രധാന വേഷം ചെയ്ത സന്തോഷ് കീഴാറ്റൂരാണ് മികച്ച നടന്. കെഞ്ചിരക്ക് ജീവന് നല്കിയ വിനുഷാ രവി മികച്ച നടിയായി.
പുള്ള് എന്ന ചിത്രത്തില്‍ ദേവമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റെയ്ന മരിയ, പനി എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഐസക് കൊട്ടുകാപ്പള്ളി, കെഞ്ചിര എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ശ്രീവത്സന്‍ ജെ മേനോന് എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.
മുഴുനീള കഥാചിത്ര വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങളാണ് പരിഗണിച്ചത്. വിശ്വാസങ്ങളെയും ആദിവാസി വിഭാഗങ്ങളെയും പശ്ചാത്തലമാക്കിയുള്ള സിനിമകളാണ് പ്രധാനമായും എത്തിയത്. അജു കെ നാരായണന്, അച്ചുതാനന്ദന്, കെ പി ജയകുമാര്‍ എന്നിവരടങ്ങിയ ജൂറി വിഭാഗമാണ് മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.
ഡോക്യുമെന്ററി വിഭാഗത്തില്‍ അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മികച്ച ഡോക്യുമെന്ററിയായി തെയ്യാട്ടം തെരഞ്ഞെടുത്തു.മികച്ച സംവിധായകന് ജയന് മങ്ങാട്.
ഹ്രസ്വചിത്രവിഭാഗത്തില്‍ നാല് സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര ഫോക്ലോര് ഫിലിം ഫെസ്റ്റിവല്‍ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങളൊന്നും മികച്ച നിലവാരം പുലര്‍ത്തിയില്ല. ശ്രദ്ധേയമായ ചില പരിശ്രമങ്ങള്‍ കാണാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാണി (സംവിധാനം : മൃദുല്‍ വി എം), കള്ളന് മറുത ( സംവിധാനം: രജില്‍ കെയ്സി) എന്നീ ചിത്രങ്ങളെ ജൂറി പ്രത്യേകം പരാമര്‍ശിച്ചു.
പയ്യന്നൂര്‍ ശാന്തി സിനിമാസില്‍ മൂന്ന് ദിവസങ്ങളായി നടന്ന ചലച്ചിത്രമേള ഫോക്ലോര് അക്കാദമിയുടെ പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ്. പയ്യന്നൂരിനെ ഇന്‍ഫോക്കിന്റെ സ്ഥിരം വേദിയാക്കി മാറ്റും വിധമാണ് ചലച്ചിത്രമേള സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക