ആലുവ: ജനങ്ങളിൽ ഭീതിയുണർത്തി നഗരത്തിൽ സായുധ മോഷ്ടാക്കൾ വിലസുന്നു. പുലർച്ചെ ഒന്നരയ്ക്കു ടോർച്ചും വടിവാളുമായി ചീരക്കട ക്ഷേത്രം റോഡിലൂടെ നീങ്ങുന്ന ജൂബാധാരിയായ മോഷ്ടാവിന്റെ സിസിടിവി ദൃശ്യമാണ് ഒടുവിൽ പുറത്തുവന്നത്. ഇയാൾ സൂര്യ ലൈൻ, ആസാദ് റോഡ്, നസ്രത്ത് റോഡ് എന്നിവിടങ്ങളിലും കറങ്ങി. ഒരിടത്തും വീടുകളുടെ അകത്തു കയറാൻ കഴിഞ്ഞില്ല.
ഒരു ഡോക്ടറുടെ വീടിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച ശേഷം പിൻവാങ്ങുന്നതു കാണാം. മറ്റൊരു വീട്ടിൽ സിറ്റൗട്ടിൽ ഇരുന്ന 12 ഷർട്ടും 8 ചുരിദാറും മോഷ്ടിച്ചു. തേപ്പുകടയിൽ നിന്ന് ഇസ്തിരിയിട്ട് എത്തിച്ച ഇവ അകത്തേക്കു വച്ചിരുന്നില്ല. നസ്രത്ത് റോഡിൽ പായക്കറ്റ് പാലും മറ്റും വിൽക്കുന്ന പെട്ടിക്കട കുത്തിത്തുറന്നു പണം അപഹരിച്ചു.
റസിഡന്റ്സ് അസോസിയേഷന്റെ നിരീക്ഷണ ക്യാമറകളിലാണു മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞത്. രാത്രി സ്കൂട്ടറിൽ വീട്ടിലേക്കു വരികയായിരുന്ന ഒരു അസോസിയേഷൻ അംഗം മോഷ്ടാവിനെ നേരിട്ടു കണ്ടിരുന്നു. ആയുധം കാണാത്തതിനാൽ സംശയം തോന്നിയില്ല. സ്കൂട്ടറിന്റെ ശബ്ദം കേട്ടപ്പോൾ ആയുധം എവിടെയെങ്കിലും ഒളിപ്പിച്ചിരിക്കാം എന്നു കരുതുന്നു.
ഇയാൾക്ക് ആറടി ഉയരവും അതിനൊത്ത വണ്ണവുമുണ്ടെന്നു ദൃക്സാക്ഷി പറഞ്ഞു. 3 ദിവസം മുൻപ് ഏലൂക്കര സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ അകത്തെ ഭണ്ഡാരം കുത്തിപ്പൊളിച്ചയാളുടെ കയ്യിലും വടിവാൾ ഉണ്ടായിരുന്നു. ദേശീയപാതയിലെ കമ്പനിപ്പടിയിൽ 2 ദിവസം മുൻപു 3 കടകളിൽ കവർച്ച നടത്തിയ ആൾക്കും ഏലൂക്കര മോഷ്ടാവിനും രൂപസാദൃശ്യമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക