ശൈത്യ തരംഗം മൂലമാണ് ഇന്ധനവില രാജ്യത്ത് ഈ വിധം ഉയര്‍ന്നതെന്ന പ്രസ്താവനയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. തണുപ്പുകൂടുന്നതിനാല് എല്‍പിജി സിലണ്ടറുകള്‍ കൂടുതല്‍ ആവശ്യമായി വരുമെന്നും ഡിമാന്റ് ഉയരുന്നതുകൊണ്ടാണ് തണുപ്പ് കാലത്ത് വില ഉയരുന്നതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
തണുപ്പ് കുറയുന്നതോടെ ഇന്ധന, എല്‍പിജി വില താനെ കുറയുമെന്നും മന്ത്രി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാമെന്നും വിഡ്ഡിത്തമാണെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ മന്ത്രിയ്ക്കെതിരെ നിരവധി ട്രോളുകള്‍ നിറയുകയാണ്.
വാരണാസി എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു ഇന്ധനവില വര്‍ധനവിനെക്കുറിച്ചുള്ള മന്ത്രിയുടെ വിവാദ പ്രസ്താവന. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചുള്ള ഭാരത് ബന്ദിനെക്കുറിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ആഗോളതലത്തിലെ ശൈത്യതരംഗവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും തമ്മില്‍ ബന്ധമുണ്ടെന്ന് മന്ത്രി മുന്‍പും വാര്‍ത്താസമ്മേളനങ്ങളില്‍ സൂചിപ്പിച്ചിരുന്നു.
അമേരിക്കന്‍ ഐക്യനാടുകളിലെ ശീതക്കാറ്റും പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാരണാസിയിലെത്തി കാശി വിശ്വനാഥ് ക്ഷേത്രവും കാള ഭൈരവ ക്ഷേത്രവും സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക