അഞ്ചാലുംമൂട്ടില്‍ അയല്‍വീട്ടില്‍ കളിക്കാന്‍ പോയതിന് മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. അഞ്ച് ദിവസം മുമ്പ് പനയം പഞ്ചായത്തിലെ ഒരു കോളനിയില്‍ ആയിരുന്നു സംഭവം നടന്നത്.
പൊള്ളലേറ്റ കുട്ടിയുടെ കാലില്‍ മരുന്ന് വയ്ക്കാത്തതിനാല്‍ വ്രണമായി മാറിയിരുന്നു. കഴിഞ്ഞദിവസം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കാലിന് എന്തുപറ്റിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ചീനച്ചട്ടിയില്‍ നിന്ന് പൊള്ളലേറ്റതാണെന്നു പറയണമെന്ന് പിതാവ് മകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും ആരോപണമുണ്ട്. അംഗന്‍വാടി ജീവനക്കാരുടെ സഹായത്തോടെ കുട്ടിയെ തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മദ്യപിക്കുന്ന സ്വഭാവമുള്ളയാളാണ് കുട്ടിയുടെ പിതാവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തെപ്പറ്റി ചൈല്‍ഡ് ലൈനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കുട്ടിയും മാതാവും നിഷേധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ എസ്.ഐയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക