ആരോഗ്യവകുപ്പിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഗ്ലൂക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (മാര്‍ച്ച് ഒമ്പത് ചൊവ്വാഴ്ച) രാവിലെ 10.30ന് ജില്ലാ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ നാരായണ നായിക് നിര്‍വഹിക്കും. ജില്ലാ ആശുപ്രതി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി ലേഖ അധ്യക്ഷയാകും.
കാഴ്ചയുടെ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളുടെ അജ്ഞത നീക്കുകയും മുന്‍കൂട്ടി ഗ്ലോക്കോമ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയുമാണ് വാരാചരണത്തിന്റെ ലക്ഷ്യം.’ലോകം പ്രകാശ പൂരിതമാണ് നിങ്ങളുടെ കണ്ണുകള്‍ സംരക്ഷിക്കൂ’എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ സന്ദേശം.
ഉയര്‍ന്ന നേത്രമര്‍ദ്ദം മൂലം കണ്ണില്‍ നിന്നും തലച്ചോറിലേക്ക് കാഴ്ചാ സിഗ്നലുകള്‍ എത്തിക്കുന്ന നാഡിയെ ബാധിച്ച് പാര്‍ശ്വ വീക്ഷണത്തില്‍ കുറവുണ്ടായി ക്രമേണ അന്ധതയിലേക്ക് എത്തിക്കുന്ന രോഗമാണ് ഗ്ലോക്കോമ. ആദ്യഘട്ടങ്ങളില്‍ ഗ്ലോക്കോമക്ക് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ചിലര്‍ക്ക് തലവേദന, കണ്ണുവേദന, കണ്ണിന് ചുവപ്പുനിറം, കൃഷ്ണമണിയില്‍ നിറവ്യത്യാസം എന്നീ ലക്ഷണങ്ങള്‍ കാണാറുണ്ട്. ചികിത്സ കൊണ്ട് നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടില്ലെങ്കിലും ഉള്ള കാഴ്ച്ച നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിയും. 40 വയസ്സിനുശേഷം കൃത്യമായ ഇടവേളകളില്‍ കണ്ണിന്റെ പരിശോധന നടത്തുകയും കണ്ണിന്റെ മര്‍ദ്ദം പരിശോധിച്ച് ആവശ്യമെങ്കില്‍ ഫീല്‍ഡ് ടെസ്റ്റ്, കണ്ണിന്റെ ഞരമ്പുകളുടെ സ്കാന്‍ എന്നിവ നടത്തിയും ഗ്ലോക്കോമ തിരിച്ചറിയാം.
പരിപാടിയില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍ കുമാര്‍ വിഷയാവതരണം നടത്തും. ഡോ. എസ് അനിത ഗ്ലോക്കോമയെക്കുറിച്ച് ക്ലാസ്സ് നല്‍കും. വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, സ്ക്രീനിംഗ് ക്യാമ്പുകള്‍, റേഡിയോ ടോക്ക് എന്നിവയും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക