കുടുംബസദസുകളുടെ പ്രിയപ്പെട്ട താരമാണ് സാജൻ സൂര്യ. നിഷ്ക്കളങ്കമായ ചിരിയുമായെത്തുന്ന സാജൻ തന്നെ ഏൽപ്പിക്കുന്ന ഏതു കഥാപാത്രവും മികച്ചതാക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് ഇരുപതു വർഷത്തിലേറെക്കാലം മിനിസ്ക്രീനിൽ നിറഞ്ഞു നിൽക്കാൻ താരത്തിനു സാധിക്കുന്നത്.
1999 ൽ അഭിനയം തുടങ്ങിയ സാജൻ ഇതിനോടകം നൂറിലധികം സീരിയലുകളിൽ വേഷമിട്ടു. ഇപ്പോഴും നായകകഥാപാത്രമായി തുടരുന്നു. മഴവിൽ മനോരമയിലെ ജീവിതനൗക എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
തങ്ങൾ അഭിനയിക്കുന്ന കഥാപാത്രം യഥാർഥ ജീവിതവുമായി ബന്ധപ്പെടുന്ന അവസ്ഥ.. അപൂർവമായെങ്കിലും അങ്ങനെ സംഭവിക്കാറുണ്ട്. ചില നടൻമാർ ഇത്തരം അനുഭവങ്ങൾ തുറന്നു പറയാറുമുണ്ട്. സാജൻ സൂര്യയ്ക്കും നേരിടേണ്ടി വന്നു അങ്ങനെ ഒരു രംഗം. അതൊരു പക്ഷെ ജീവിതത്തിൽ ഓർക്കാൻ ഇഷ്ടപ്പെടുന്ന രംഗമല്ലെന്നു മാത്രം. തന്റെ വീടും അതുമായി ബന്ധപ്പെട്ട ഓർമകളുമാണ് താരത്തെ ‘ജീവിതനൗക’യ്ക്കിടയിൽ തേടിയെത്തിയത്. ഹൃദയസ്പർശിയായ നടൻ സോഷ്യൽമീഡിയയിൽ പങ്കു വച്ച കുറിപ്പ് ഹൃദയസ്പർശിയായിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്
ജനിച്ചു വളർന്ന വീട് വിട്ട് പോകേണ്ട അവസ്ഥ അനുഭവിച്ചവർ എത്ര പേരുണ്ടിവിടെ? ജീവിത സാഹചര്യത്തിനനുസരിച്ചും, കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുന്നവരും അല്ലാതെ ബാല്യം കൗമാരം യവ്വനം വരെ ചിലവഴിച്ച വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടവർക്ക് മാത്രേ അതിന്റെ വേദന അറിയൂ. മാളൂന് ഒരു വയസ്സാകുന്നതിനു മുന്നേ എനിക്കും ആ വീട് നഷ്ടപ്പെട്ടു. ഓർമ്മകളെ കുറിച്ചു പറഞ്ഞാൽ ബാലിശമാകോ വലിയ പറമ്പ് , മുറ്റത്തെ ടാങ്കിൽ നിറയെ ഗപ്പികളും ഒരു കുഞ്ഞൻ ആമയും ,മഴ പെയ്താൽ കൈയ്യെത്തി കോരാവുന്ന കിണർ അതിലെ മധുരമുള്ള വെള്ളം ,കരിക്ക് കുടിക്കാൻ മാത്രം അച്ഛൻ നട്ട ഗൗരിഗാത്ര തെങ്ങ്(ആ ചെന്തെങ്ങിന്റെ കരിക്കിൻ രുചി പിന്നെങ്ങും കിട്ടിയിട്ടില്ല) നിറയെ കോഴികളും കുറേ കാലം ഞാൻ വളർത്തിയ മുയലുകളും എന്റെ മുറിയും കീ കൊടുക്കുന്ന ഘടികാരത്തിൽ ബാലരമയിൽനിന്നും കിട്ടിയ മായാവിയുടെ ഒട്ടിപ്പോ സ്റ്റിക്കറും എഴുതിയാ കുറേ ഉണ്ട്. അഗ്നിക്കിരയാക്കി തിരുനെല്ലിയിൽ ഒഴുക്കിയതുകൊണ്ട് അച്ഛനുറങ്ങുന്ന മണ്ണെന്ന സ്ഥിരം Senti ഇല്ല. അച്ഛന്റെ ഓർമ്മകൾ സാനിധ്യം അവിടുണ്ടായിരുന്നു. ത്രിസന്ധ്യനേരത്ത് എല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പാ കടം മുഴുവൻ തീർന്നെന്ന ആശ്വാസമായിരുന്നു ഗേറ്റ് കടക്കുവോളം. കാറിൽ കയറി ഒന്നൂടൊന്ന് വീടിലേക്ക് നോക്കിയപ്പോ തലച്ചോറിൽ നിന്നൊരു കൊള്ളിയാൻ ഹൃദയത്തിലേക്ക് തുളച്ചു കയറി . എന്നെ സമാധാനിപ്പിക്കാൻ മോളെ ചേർത്ത് പിടിച്ച് ഭാര്യ എന്തൊക്കേ ചെയ്തു. ഇപ്പോ ഇത് എഴുതാൻ കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച അതേ സാഹചര്യം അഭിനയിക്കേണ്ടി വന്നു ജീവിതനൗകയിൽ. അന്നൊരു പഴയ മാരുതിയിൽ ആയിരുന്നെങ്കിൽ ഇന്ന് ബിലേറോയിൽ ആയിരുന്നു ജയകൃഷ്ണനും കുടുംബവും വീടുവിട്ടിറങ്ങിയത് എന്ന് മാത്രം. ജീവിതനൗക ഇത്തരത്തിൽ ജീവിതത്തോട് അടുത്തുനിൽക്കുന്ന ഒത്തിരി മുഹൂർത്തങ്ങൾ നല്കി.
https://www.facebook.com/sajansooreya.sooreya/posts/10219827147294871?__cft__[0]=AZUr2Pyr84ylzhMyOiUTtwFRBEr7R2uYdyx-IVycPwXahlepV6mKE3h_52il4pQDtKCvG1Pku_ML0vHpotrUSdX9rQ3s_RFoB4c9QgBmf4TZ1f6OA0TudsNKInFeo6N6tOg&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക