ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടറെ കൊണ്ട് കാൽകഴുകിച്ച സംഭവം രാജ്യത്തിന് അപമാനം ആണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എംപി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനക്കും ജനാധ്യപത്യത്തിനും എതിരായ കാൽ കഴുകിക്കൽ ഭാരതത്തിന്റെ സംസ്കാരമാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ബിജെപി നേതൃത്വവും ശ്രീധരനും കഴുകിയവെള്ളം ജനത്തെ കൊണ്ട് കുടിപ്പിക്കിലേയെന്നും ബിനോയ് വിശ്വം ചോദിച്ചു.
നാടിനെ പിറകോട്ട് നയിക്കുന്ന നികൃഷ്ടമായ ഇത്തരം രീതികൾ പൊറുപ്പിക്കാൻ കഴിയില്ല. ഇ ശ്രീധരൻ ഇരുട്ട് പിടിച്ച ആർഎസ്എസ് ആശയത്തിന്റെ വക്കീലായി അധഃപതിച്ചിരിക്കുകയാണ്. ദയനീയ പരാചയം ആയിരിക്കും പാലക്കാട് ശ്രീധരന് സംഭവിക്കാൻ പോകുന്നത്. പുന്നപ്രയിലെ രക്തസാക്ഷി മണ്ഡപത്തെ അവഹേളിച്ച ബിജെപി സ്ഥാനാർഥിയുടെ നടപടി അങ്ങേയറ്റം ധിക്കാരപരമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിമരിച്ച ധീരന്മാരായ രക്തസാക്ഷികളെ അപമാനിക്കുന്ന ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് കഴിഞ്ഞ ദിവസം പുന്നപ്രയിൽ ഉണ്ടായ സംഭവം. ഈ തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമല്ല.
ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്ന ശേഷം കൂടിയാലോചനകളിലൂടെയായിരിക്കും തീരുമാനം എടുക്കുക. ഇടതുപക്ഷം മതവിരുദ്ധരല്ല. അതേസമയം മതഭ്രാന്തർക്കും മത തീവ്രവാദിക്കൾക്കും എതിരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക