എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിന് എതിരായ ഹര്‍ജികള്‍ ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. തലശേരിയിലെ എൻഡിഎ സ്ഥാനാർഥി എൻ. ഹരിദാസ്, ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യം എന്നിവരുടെ ഹർജി പരിഗണിക്കുന്നതാണു മാറ്റിയത്. തിങ്കളാഴ്ച എതിർ സത്യവാങ്മൂലം നല്കാന് തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്കി.
കേസില്‍ കക്ഷി ചേരാന്‍ തലശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അപേക്ഷ നല്കി. തങ്ങളോടു രണ്ടുനീതിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ആരോപിച്ചു. പത്രികയില്‍ സംഭവിച്ചത് സാങ്കേതിക പിഴവെന്നും അവർ വ്യക്തമാക്കി. തെറ്റുകള്‍ തിരുത്താന്‍ പറ്റുന്നവയാണ്. എന്നാല്‍ വരണാധികാരി അതിന് അവസരം നല്‍കിയില്ല. കൊണ്ടോട്ടിയിലും പിറവത്തും ഫോം ബി തിരുത്താന്‍ അവസരം നല്‍കിയെന്നും വാദിച്ചു.
എന്നാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിലാപാടെടുത്തു. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം കോടതി ഇടപെടലിന് തടസമുണ്ടെന്നാണ് കമ്മിഷന്റെ വാദം. ഫലപ്രഖ്യാപനത്തിനുശേഷമേ കോടതിക്ക് ഇടപെടാനാകൂവെന്നും അവർ ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക