കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുമെന്നും അമിത്ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിന്റെ ഭാവി എന്തായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം. അതേസമയം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഷാ.
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അമിത്ഷാ കേരളത്തിലെത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലെത്തിയ അമിത് ഷാ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.
ഇന്ന് വിവിധ പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും. തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനില്‍ നിന്നുള്ള റോഡ്ഷോയ്ക്ക് ശേഷം കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അദ്ദേഹം സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക