വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഇടതുമുന്നണിയ്ക്കും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്.
തന്റേയും ബിജെപി പ്രവര്‍ത്തകരുടേയും പ്രവര്‍ത്തന സമയം കുറയ്ക്കാന്‍ വേണ്ടിയുള്ള ആസൂത്രണം കടകംപള്ളിയില്‍ നിന്നുണ്ടായെന്ന് ശോഭാ സുരേന്ദ്രന് ആരോപിച്ചു. പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് നടത്തേണ്ടി വന്നു.
സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനത്തിലേക്ക് ക്രിമിനല്‍ പുള്ളിയെ കയറ്റി വിട്ടു. പ്രവര്‍ത്തകരെ സിപിഐഎം തല്ലിയൊതുക്കിയെന്നും ശോഭാ സുരേന്ദ്രന് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിനിടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.
വളരെ നീചമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ജനാധിപത്യത്തിന് നിരക്കാത്ത പല പ്രവണതകളും ആ നിയോജക മണ്ഡലത്തിലുണ്ടായി.
ഞാന്‍ ഏറ്റുമുട്ടിയത് കടകംപള്ളിയോടാണ്. അതുകൊണ്ടാണ് ഇത്രയധികം പീഡന അനുഭവങ്ങളുണ്ടായത്. മാനസികമായി വേദനിക്കുന്ന അനുഭവങ്ങള്‍ വരെയുണ്ടായി. അതിന് പിന്നില്‍ ഇടതുപക്ഷം കൃത്യമായി ഗൂഢാലോചന നടത്തി.
തോറ്റുപോകുമെന്ന ഘട്ടം വന്നപ്പോള്‍ പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങളും ഇടതുപക്ഷം നടത്തി. ഇന്നലെ പുതിയൊരു നോട്ടീസ് ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചു. ഇന്ന പള്ളിക്ക്, ഇന്ന ക്ഷേത്രത്തിന് ഇത്ര പണം കൊടുത്തു എന്ന് പറയുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.
തീര്‍ത്ഥാടനവും ടൂറിസവുമായി ബന്ധപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് നല്കുന്ന ഫണ്ട് ആണത്. അതിനെ സ്വന്തം പോക്കറ്റിലാക്കാന്‍ ശ്രമിച്ചുകൊണ്ട് അത് എന്റെയാണ് എന്ന് പറഞ്ഞുകൊണ്ട് നോട്ടീസ് ഇറക്കേണ്ട അവസ്ഥയിലേക്ക് വന്നു എന്ന് പറഞ്ഞാല്‍ ബിജെപിയുടെ മുന്നോട്ടുപോക്കില്‍ ഇടയ്ക്കിടക്ക് ഇടതുപക്ഷത്തിന് കാലിടറി എന്നാണ്. കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തിന് വേണ്ടി എസ് എസ് ലാലും കടകംപള്ളിയും തമ്മില്‍ മത്സരമുണ്ടായിട്ടുണ്ട്.
താന്‍ ജയിക്കരുതെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടുണ്ടോയെന്ന് പറയാറായിട്ടില്ല. ഞങ്ങള്‍ വോട്ടര്‍മാരോട് പറഞ്ഞത് കഴക്കൂട്ടത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നായിരുന്നു.
അത് തെരഞ്ഞെടുപ്പിന് ശേഷം ജയിച്ച് എംഎല്‍എ ആയിക്കഴിഞ്ഞാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളേക്കുറിച്ചാണ് സൂചന നല്‍കിയതെങ്കിലും അതിന് മുന്നേ തന്നെ കഴക്കൂട്ടം മണ്ഡലത്തെ ദേശീയ ശ്രദ്ധയിലെത്തിക്കാന്‍ എനിക്ക് സാധിച്ചു.
ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ അവിടെ വരികയും കഴക്കൂട്ടത്തെ എല്ലാ ജനാധിപത്യവിശ്വാസികളോടും അദ്ദേഹം സംവദിച്ചെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക