തിരുവനന്തപുരം ∙ അഞ്ചു പേരിലൂടെ പുനർജനിച്ച അക്സനോയുടെ (22) ഓർമകളിലാണു വീട്ടുകാരും നാട്ടുകാരും. അമ്മയും രണ്ടുസഹോദരിമാരും അടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ പോറ്റാന്‍ പാടുപെടുകയായിരുന്നു അക്സനോ. അച്ഛന്റെ മരണത്തോടെ കുടുംബപ്രാരാബ്ധം അക്സനോയുടെ ചുമലിലായിരുന്നു.
ഇലക്ട്രീഷ്യനായും മത്സ്യത്തൊഴിലാളിയായും രാപകലില്ലാതെ അധ്വാനിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. കൊല്ലം ജോനകപ്പുറത്തെ വാടകവീട്ടില്‍ അമ്മ മേരിക്കും ഇളയ സഹോദരിമാരായ ജോസ്ഫിനും സിന്‍സിക്കുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞുവരവെ വാഹനാപകടത്തില്‍ അക്സനോ ഇല്ലാതായതു കുടുംബത്തെയാകെ തളര്‍ത്തി.
ഏപ്രിൽ ആറിന് വൈകിട്ടാണു സംഭവം. ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ സഹോദരി ജോസ്ഫിനെ വിളിക്കാന്‍ ബൈക്കില്‍ പോയ അക്സനോയെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവമറിയാതെ ജോലി കഴിഞ്ഞു നടന്നുവരികയായിരുന്ന ജോസ്ഫിന് അപകടസ്ഥലത്തെ ആള്‍ക്കൂട്ടം കണ്ട് പോയിനോക്കിയപ്പോഴാണ് സഹോദരനാണ് അപകടത്തില്‍പെട്ട് കിടക്കുന്നതെന്ന് മനസിലായത്.
നാട്ടുകാരുടെ സഹായത്തോടെ കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദിനെ വിളിച്ച് സഹായമഭ്യര്‍ഥിച്ചു. കോവിഡ് കാലമായതിനാല്‍ ഐസിയു ഒഴിവുണ്ടായിരുന്നില്ല. എന്നാല്‍ രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കിയ ഡോ. ഷര്‍മദ്, അക്സനോയ്ക്ക് പ്രത്യേകം ഐസിയു കിടക്ക തരപ്പെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കി.
തലയ്ക്കേറ്റ പരുക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ പരിശ്രമം പൂര്‍ണമായും ഫലവത്തായില്ല. വെള്ളിയാഴ്ച വൈകിട്ടോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വിവരം ബന്ധുക്കളെ അറിയിച്ചു. അക്സനോയുടെ അമ്മ മേരിയും സഹോദരി ജോസ്ഫിനും ഡോ. ഷര്മ്മദിനോട് ഒരു അഭ്യര്‍ഥന നടത്തി.
അക്സനോയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവസരമൊരുക്കണം എന്നായിരുന്നു അഭ്യര്‍ഥന. കുടുംബാംഗങ്ങളുടെ വിശാലമനസിനെ പ്രശംസിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ വിവരമറിയിച്ചു. നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളജിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ. അനില്‍ സത്യദാസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ജയചന്ദ്രന്, ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർമാരായ പി.വി.അനീഷ്, എസ്.എൽ.വിനോദ് കുമാർ എന്നിവരുടെ ഏകോപനത്തില്‍ ശനിയാഴ്ച അവയവദാന പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.
രണ്ടുവൃക്കകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടു രോഗികള്‍ക്കും രണ്ടു ഹൃദയവാല്‍വുകള്‍ ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗികള്‍ക്കും കരള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രോഗിക്കുമാണ് നല്‍കിയത്. മൃതസഞ്ജീവനി കണ്‍വീനര്‍ കൂടിയായ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് അവയവദാന പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക