തിരുവനന്തപുരം: മേയ് ആറിന് വൈകുന്നേരമാണ് സംഭവം. ഒരു ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ ഇളയസഹോദരിമാരില്‍ ഒരാളായ ജോസ്ഫിനെ വിളിക്കാന്‍ ബൈക്കില്‍ പോയ അക്സനോയെ കൊല്ലം ദേശീയപാതയില്‍ ഒരു കാറിടിച്ചുവീഴ്ത്തി. സംഭവമറിയാതെ ജോലി കഴിഞ്ഞു നടന്നുവരും വഴി ജോസ്ഫിന് അപകടസ്ഥലത്തെ ആള്‍ക്കൂട്ടം കണ്ട് പോയി നോക്കിയപ്പോഴാണ് സ്വന്തം സഹോദരനാണ് അപകടത്തില്‍പെട്ട് കിടക്കുന്നതെന്ന് മനസിലായത്.
അമ്മയും രണ്ടുസഹോദരിമാരുമടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ പോറ്റാന്‍ പാടുപെടുകയായിരുന്നു 22കാരന് അക്സനോ. അച്ഛന്റെ മരണത്തോടെ കുടുംബ പ്രാരാബ്ധം അക്സനോയുടെ ചുമലിലായെങ്കിലും ഇലക്ട്രീഷ്യനായും മത്സ്യത്തൊഴിലാളിയായും രാപകലില്ലാതെ അധ്വാനിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു ആ ചെറുപ്പക്കാരന്.
കൊല്ലം ജോനകപ്പുറത്തെ വാടകവീട്ടില്‍ അമ്മ മേരിയ്ക്കും ഇളയ സഹോദരിമാരായ ജോസ്ഫിനും സിന്സിയ്ക്കുമൊപ്പം ഒരുവിധം സന്തോഷത്തോടെ കഴിഞ്ഞുവരവെയാണ് നാം ആദ്യം കണ്ട വാഹനാപകടം. അതില്‍ അക്സനോയ്ക്ക് ജീവിതത്തിന്റെ കളംവിട്ടൊഴിയേണ്ടി വന്നെങ്കിലും അക്സനോ ഇന്നും നമ്മള് എല്ലാവരോടൊപ്പവും ജീവിക്കുന്നു…
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദിനെ വിളിച്ച്ഭ്യര്ത്ഥിച്ചു. കോവിഡ് കാലമായതിനാല്‍ ഐസിയു ഒഴിവുണ്ടായിരുന്നില്ല. എന്നാല്‍ രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കിയ ഡോ ഷര്‍മ്മദ് അക്സനോയ്ക്ക് പ്രത്യേകം ഐസിയു കിടക്ക തരപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുകയായിരുന്നു.
തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ പരിശ്രമം പൂര്‍ണമായും ഫലവത്തായില്ല. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വിവരം ബന്ധുക്കളെ അറിയിച്ചപ്പോഴേക്കും അക്സനോയുടെ അമ്മ മേരിയും സഹോദരി ജോസ്ഫിനും ഡോ ഷര്മ്മദിനോട് ഒരു അഭ്യര്‍ത്ഥന കൂടി നടത്തി. അക്സനോയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവസരമൊരുക്കണമെന്നായിരുന്നു ആ അഭ്യര്‍ത്ഥന.
കുടുംബാംഗങ്ങളുടെ വിശാലമനസിനെ പ്രശംസിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസിനെ വിവരമറിയിച്ചു. ഡോ നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ അനില്‍ സത്യദാസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ ജയചന്ദ്രന്, ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ പി വി അനീഷ്, എസ് എല്‍ വിനോദ് കുമാര്‍ എന്നിവരുടെ ഏകോപനത്തില്‍ ശനിയാഴ്ച അവയവദാന പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.
രണ്ടുവൃക്കകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തന്നെ രണ്ടു രോഗികള്‍ക്കും രണ്ടു ഹൃദയവാല്‍വുകള്‍ ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗികള്‍ക്കും കരള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രോഗിയ്ക്കുമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക