മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഡോക്ടറുടെ അപേക്ഷ വൈറലാകുന്നു. മഹാരാഷ്ട്രയിലെ പ്രമുഖ ആശുപത്രികളിലൊന്നായ ലീലാവതി ആശുപത്രിയിലെ പൾമണറി വിഭാഗം ഡോക്ടർ ജലീൽ പാർക്കറുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ആശുപത്രിയുടെ എട്ടാംനിലയിലെ ലോബി കഴിഞ്ഞദിവസം കൊവിഡ് വാർഡാക്കിയിരുന്നു. ആ വാർഡിനുമുന്നിൽ നിന്ന് വാക്സിനും മരുന്നിനുമായി അപേക്ഷിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി ആശുപത്രി വാക്സിനുപുറമെ ജീവൻ രക്ഷാ മരുന്നായ റെംഡെസിവിറിന്റെയടക്കം അപര്യാപ്തത നേരിടുകയാണെന്നും ഡോ ജലീൽ വീഡിയോയിൽ പറയുന്നു.
ഞങ്ങളുടെ ആശുപത്രിയിൽ കുറഞ്ഞത് രണ്ടോ മൂന്നോ ദിവസങ്ങളായി വാക്സിനില്ല. റെംഡെസിവിർ, ടോസിലിസുമാബ് മരുന്നുകളുടെ അപര്യാപ്തതയുമുണ്ട്. അപേക്ഷിക്കേണ്ടയും കടംമേടിക്കേണ്ടയും മോഷ്ടിക്കേണ്ടയും അവസ്ഥയാണ് ഞങ്ങൾക്ക്, ഡോ ജലീൽ എൻഡിടിവിയോട് പറഞ്ഞു.
ഞാൻ ആത്മാർത്ഥമായി അപേക്ഷിക്കുകയാണ്. ദൈവത്തെ കരുതി റെംഡെസിവിർ, ടോസിലിസുമാബ്, വാക്സിൻ ഇവയെല്ലാം ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. കാരണം നമ്മുടെ ജീവൻ നിലനിർത്താനുള്ള ഓരേയൊരു വഴിയാണത്. കൊവിഡിനെ പരാജയപ്പെടുത്താനുള്ള ഒരേയൊരു വഴി. ദൈവത്തെയോർത്ത് അതിൽ ചുവപ്പുനാടയും ചർച്ചകളുമില്ലാതെ നടപടിയുണ്ടാകണം.
രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് ആശുപത്രിയുടെ എട്ടാം നിലയിലെ ലിഫ്റ്റ് ലോബി കൊവിഡ് വാർഡാക്കി മാറ്റിയത്. ആശുപത്രിക്ക് പുറത്തുകാത്തുനിൽക്കേണ്ടി വന്ന രോഗികളുടെ അനുവാദത്തോടെയായിരുന്നു നടപടി.
ആശുപത്രികൾ രോഗികളുടെ സുനാമി നേരിടുകയാണെന്നും ആ കുത്തൊഴുക്ക് അമിത ഭാരത്തിലേക്കും ക്ഷീണത്തിലേക്കുമാണ് എല്ലാവരെയും എത്തിക്കുന്നതെന്നും ഡോ ജലീൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക