ഐ പി എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സും പഞ്ചാബ് കിങ്സും നേര്‍ക്കുനേര്‍. മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് ശക്തമായ താരനിരയുമായി എത്തുമ്പോള്‍ അവസാന സീസണിലെ തിരിച്ചടികൾ മറികടക്കാനുറച്ചാണ് പഞ്ചാബിന്റെ വരവ്.
ഗംഭീര താരനിര ഇരു ടീമിലും ഉള്ളതിനാല്‍ത്തന്നെ വിജയം പ്രവചിക്കുക അസാധ്യം. ഇരു ടീമും അവസാന സീസണില്‍ പ്ലേ ഓഫിലെത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.
ഐ പി എൽ ചരിത്രത്തിൽ ഇരു ടീമുകളും നേർക്കു നേർ വന്നതിന്റെ കണക്കുകൾ എടുത്താൽ മുൻതൂക്കം രാജസ്ഥാൻ റോയൽസിനാണ്. 21 മത്സരത്തില്‍ 12 മത്സരത്തിലും രാജസ്ഥാന് വിജയിച്ചപ്പോള്‍ 9 മത്സരത്തിലാണ് പഞ്ചാബിന് ജയിക്കാനായത്.
ആദ്യമായാണ് ഒരു മലയാളി താരം ഒരു ഐ പി എൽ ടീമിന്റെ നായകസ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ സീസണില്‍ സ്റ്റീവ് സ്മിത്ത് ബാറ്റ്സ്മാനായും നായകനായും പരാജയപ്പെട്ടതോടെയാണ് പതിനാലാം സീസണിലേക്ക് ടീമിനെ നയിക്കാന്‍ സഞ്ജു സാംസണെ രാജസ്ഥാന് തെരഞ്ഞെടുത്തത്. സ്മിത്ത് ഇത്തവണ ഡൽഹി ക്യാപിറ്റൽസ് ടീമിലാണ് ഇറങ്ങുന്നത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പോലെ തന്നെ ഐ പി എല്ലിൽ ഒരു കിരീടം പോലും നേടാൻ കഴിയാത്ത മറ്റൊരു ടീമാണ് പഞ്ചാബ് കിങ്ങ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക