ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നിവടങ്ങളിൽ കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുകയാണ്. ഏപ്രിൽ 14ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതേതുടർന്ന് രോഗം മൂർച്ഛിച്ചതിനാൽ യോഗിയെ ലക്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സസിൽ പ്രവേശിപ്പിച്ചെന്നും അഭ്യുഹങ്ങൾ ഉയർന്ന്നു.
ഈ സാഹചര്യത്തിൽ സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന യോഗിയുടെ ഫോട്ടോ എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാധിനെ കോൺഗ്രസ് സർക്കാർ നിർമ്മിച്ച ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു… ഇതൊക്കെ കാണുമ്പോ കുംഭമേള കുറച്ച് കൂടി നീട്ടി വച്ചാ കുഴപ്പല്ല അല്ലെ , ” എന്ന അടികുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.
എന്നാൽ പ്രചരിക്കുന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം വ്യാജമാണ്. ഇതിന് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല. യോഗി അദ്ദേഹത്തിന്റെ ക്യാമ്പിൽ നിരീക്ഷണത്തിലാണെന്നും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും ഉത്തർപ്രദേശ് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രചാരത്തിലുള്ള ചിത്രത്തിന്റെ യഥാർത്ഥ പതിപ്പ് 2020-ൽ അമേരിക്കയിലെ കുമ്പർലാൻഡ് വാലി മനോർ എന്ന നഴ്സിംഗ് ഹോം പ്രസിദ്ധീകരിച്ച ഫേസ്ബുക് പോസ്റ്റിൽ കണ്ടെത്തി.
ഈ പോസ്റ്റ് പ്രകാരം കോവിഡ് മൂലം ചികിത്സയിൽ കഴിയുന്ന അമ്മയെ മകൾ ജനാലയിലൂടെ എത്തിനോക്കുന്നതാണ് യഥാർത്ഥ ഫോട്ടോയിലെ ദൃശ്യം.
ഇതേ ചിത്രം വിവിധ ഓൺലൈൻ സൈറ്റുകൾ പിന്നീട് പ്രസിദ്ധീകരിച്ചിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മൂലം കോൺഗ്രസ് സർക്കാർ സ്ഥാപിച്ച സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്ന തരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പടർന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്നും യോഗി അദ്ദേഹത്തിന്റെ ക്യാമ്പിൽ നിരീക്ഷണത്തിൽ ആണെന്നും വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാർ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക