കാഞ്ഞിരപ്പള്ളി കറിയാച്ചന് എന്ന തന്റെ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നടന്ന അനുഭവങ്ങള്‍ പങ്കു വെച്ച് തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ്. ചിത്രത്തില്‍ വിജയരാഘവന്റെ അനുജന് കഥാപാത്രമായി എത്തുന്നത് നടന് ഷമ്മി തിലകനായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും ഷമ്മി തിലകന്റെ റോള്‍ ഒഴിവാക്കാന്‍ വിജയരാഘവന് പറയുകയും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളേയും കുറിച്ചാണ് അദ്ദേഹം പറയുന്നത്.
ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടയില്‍ വിജയരാഘവന് പറഞ്ഞു: എന്റെ അനുജനായി ഷമ്മി തിലകന്റെ റോള്‍ ഈ കഥയില്‍ ശരിക്കും ആവശ്യമുണ്ടോ? അതില്ലെങ്കിലും പടത്തിന് ഒരു കുഴപ്പവും വരില്ല. എന്താ ജോസേ. ജോസ് മറുപടി ഒന്നും പറയാതെ നിസ്സംഗനായി എന്നെ നോക്കി. വിജയരാഘവന് അങ്ങനെ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
താനാരാണ് മമ്മൂട്ടിയാണോ? ആര് വേണം വേണ്ടാ എന്നൊക്കെ തീരുമാനിക്കുന്നത് ഞങ്ങളാണ്. ഒത്തിരി ദിവസം ആലോചിച്ചിട്ടാണ് ഞങ്ങള്‍ ഓരോ കഥാപാത്രത്തെയും ഉണ്ടാക്കുന്നത്”, ഞാന്‍ പെട്ടെന്ന് കയറി പറഞ്ഞു.
എന്റെ പ്രതികരണം കേട്ട ഉടനെ വിജയരാഘവന് മുറിയില്‍ നിന്നിറങ്ങിപ്പോയി. കൈയടി നേടാവുന്ന നല്ല മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളുമൊക്കെയുള്ള വേഷമാണ്. ഷമ്മി കസറുകയും ചെയ്യും.
അത് തന്റെ കഥാപാത്രത്തിന് മങ്ങലേല്‍ക്കുമെന്ന് തോന്നിയതുകൊണ്ടായിരിക്കാം വിജയരാഘവന് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക