സംസ്ഥാനത്തെ കോവിഡ് കേസുകൾ അമ്പതിനായിരം വരെ വർദ്ധിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാഴ്ചക്കുള്ളിൽ രോഗനിരക്ക് കുറയ്ക്കാമെന്നാണ് പ്രതീക്ഷയെന്നും പരിശോധന ഊർജ്ജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാരുടെ വിമർശനത്തിനും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. ചോദിക്കുന്ന ഡോസ് കൃത്യമായി തന്നാലേ വാക്സിനേഷൻ നടക്കൂ. കേന്ദ്രമാണ് വാക്സിന്റെ ലഭ്യത ഉറപ്പു വരുത്തേണ്ടത്. സ്വകാര്യമേഖലയിൽ വില ഉയരാതിരിക്കാനുള്ള ശ്രമവും കേന്ദ്രം നടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ഇന്ന് കേരളത്തിലെ ടെസ്റ്റ് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതലാണ്. ടെസ്റ്റ് പെർ മില്യണിൽ കേരളം മൂന്നര ലക്ഷത്തിൽ എത്തി നിൽക്കുന്നു. ഇന്ത്യയിൽ ശരാശരി ഒന്നേമുക്കാൽ ലക്ഷമാണ്. പരിശോധന വർദ്ധിപ്പിക്കാനാണ് എല്ലാവരും നിർദേശിച്ചിട്ടുള്ളത്.
ഇത്രയധികം സാമ്പിളുകൾ എടുത്ത് പരിശോധിക്കുന്നതിൽ പ്രയാസങ്ങളുണ്ട്. ചിലപ്പോൾ ഫലം രണ്ടു ദിവസം വൈകിയേക്കാം. കഴിഞ്ഞ ദിവസം കൂടുതൽ സാമ്പിളുകൾ എടുത്തപ്പോഴാണ് കേസുകളുടെ എണ്ണം കൂടിയത്.
എന്നാൽ അപ്പോഴും പോസിറ്റിവിറ്റി നിരക്ക് 20-22 ശതമാനമാണ്. ചിലയിടത്ത് നാൽപ്പത് ശതമാനത്തിന് മുകളിലാണ്. അവിടേക്ക് പോകാതെ പിടിച്ചു നിർത്താൻ ആകണം’ – മന്ത്രി പറഞ്ഞു.
‘മന്ത്രി തൊട്ട് ആശാ വർക്കർമാർ വരെയുള്ള ടീം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. നന്നായി ത്യാഗം സഹിച്ചാൽ കൂടുതൽ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ പറ്റും. ലക്ഷണമുള്ളവരെയാണ് ആദ്യം പരിശോധിക്കുന്നത്. ഈ ഘട്ടത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്.
ഒന്നു രണ്ട് ആഴ്ചക്കുള്ളിൽ രോഗനിരക്ക് കുറച്ചുകൊണ്ടു വരാനാകും. അമ്പതിനായിരം വരെ പോസിറ്റീവ് കേസുകളുണ്ടാകാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അത്ര കേസുകൾ വന്നാൽ എവിടെ അഡ്മിറ്റ് ചെയ്യും.
അതിനാണ് ആരോഗ്യവകുപ്പ് സാഹസികമായി ഒരുങ്ങുന്നത്. ഇതിനുള്ള മനുഷ്യവിഭവ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും വേണം. വോളണ്ടിയർമാർക്ക് പുറത്തല്ലേ ജോലി ചെയ്യാൻ പറ്റൂ. ഈ ഘട്ടത്തിൽ പരിഭവവും പരാതിയും പറഞ്ഞ് മാറി നിൽക്കുകയല്ല വേണ്ടത്’- ശൈലജ കൂട്ടിച്ചേർത്തു.
വാക്സിനേഷന്റെ മുൻഗണന നിശ്ചയിച്ചതു പോലും കേന്ദ്ര സർക്കാരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘ സംസ്ഥാനങ്ങൾക്ക് വാക്സിൻ തന്നാൽ മതി, ഞങ്ങൾ മുൻഗണന നിശ്ചയിച്ചോളാം എന്നു പറഞ്ഞിട്ടും കേന്ദ്രം കേട്ടില്ല.
60 വയസ്സിനു മുകളിലുള്ളവർക്ക് തന്നെ അമ്പത് ലക്ഷത്തിലേറെ വാക്സിൻ ഡോസുകൾ വേണമെന്ന് നമ്മൾ നേരത്തെ തന്നെ എഴുതി അറിയിച്ചതാണ്. അത്രയും കിട്ടിയിട്ടില്ല. നിങ്ങൾ വാങ്ങിക്കോ എന്നാണ് ഇപ്പോൾ പറയുന്നത്. അങ്ങനെ വാങ്ങിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോ? – ശൈലജ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക