കൊവിഡ് 19 രണ്ടാം തരംഗത്തില്‍ ആടിയുലയുകയാണ് രാജ്യം. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി
വിവിധ തരത്തിലുള്ള കര്‍ശന നിര്‍ദേശങ്ങളാണ് സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും മുന്നോട്ട്
വയ്ക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും നിര്‍ബന്ധമായും പാലിക്കേണ്ട രണ്ട് നിര്‍ദേശങ്ങളാണ് മാസ്ക്
ധരിക്കുന്നതും സാമൂഹികാകലം പാലിക്കുന്നതും.
സാമൂഹികാകലത്തെക്കാളും പ്രധാനമാണ് മാസ്കിന്റെ ഉപയോഗമെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ
ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് അധികൃതര്‍
തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ നാമോരോരുത്തരും വീടുകള്‍ക്ക് പുറത്തിറങ്ങുമ്പോള്‍
തീര്‍ച്ചയായും മാസ്ക് ധരിക്കുന്നുണ്ട്.
ഒരു വിപണിയിലും ലഭിക്കാത്ത പ്രത്യേകതരത്തിലുള്ളൊരു മാസ്കാണ് തെലങ്കാന സ്വദേശിയായ ഒരു വയോധികന് നമ്മെ പരിചയപ്പെടുത്തുന്നത്. മറ്റൊന്നുമല്ല, ഗ്രാമത്തില്‍ നിന്ന് സംഘടിപ്പിച്ച ഒരു കിളിക്കൂടാണ് അദ്ദേഹം മാസ്ക് ആയി ഉപയോഗിച്ചിരിക്കുന്നത്.
തെലങ്കാനയിലെ ചിന്നമുനുഗല്‍ ഗ്രാമത്തില്‍ ആട് വളര്‍ത്തലാണ് മേകലകുര്മയ്യ എന്ന ഈ വയോധികന്റെ ജോലി. തന്റെ പെന്ഷന് വാങ്ങിക്കാനായി സര്‍ക്കാര്‍
ഓഫീസിലെത്തിയതാണ് അദ്ദേഹം. മാസ്ക് വാങ്ങാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്നാണ് താന്‍
കിളിക്കൂടെടുത്ത് മാസ്ക് ആക്കിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
സര്‍ക്കാര്‍ ഓഫീസിലേക്ക് വരുമ്പോള്‍ മാസ്ക് നിര്‍ബന്ധമാണെന്ന് അറിയാമായിരുന്നുവെന്നും അതിനാല്‍
തല്ക്കാലം കിളിക്കൂടെടുത്ത് മാസ്ക് ആക്കുകയായിരുന്നുവെന്നും ഗ്രാമങ്ങളില്‍ തന്നെപ്പോലെ മാസ്ക് വാങ്ങിക്കാന്‍ പണമില്ലാത്ത ധാരാളം ദരിദ്രരുണ്ട്- അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി മാസ്ക്
വിതരണം ചെയ്യണമെന്നുമാണ് കുര്‍മയ്യ പറയുന്നത്.
വ്യത്യസ്തമായ മാസ്കും ധരിച്ചെത്തിയ കുര്‍മയ്യ പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ഇദ്ദേഹത്തോട് സംസാരിച്ചത്. ഏതായാലും നിലവില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക