ദില്ലി : ഇന്ത്യന്‍ ആര്‍മിയിടെ 17 കുമോണ്‍ റെജിമെന്റ്റ് സ്ഥാപകനായ ആത്മ സിംഗ് (96), ഭാര്യ സരള ആത്മ (84) എന്നിവര്‍ ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. ഒരാഴ്ചയിലേറെയായി കോവിഡ് ബാധിതരായിരുന്നു ഇരുവരും. ആത്മ സിംഗ് ദില്ലി ആനന്ദ് വിഹാറിലെ വസതിയില്‍ മരിച്ചു ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് സരള ദില്ലിയിലെ മേദാന്ത ആശുപത്രിയില്‍ അന്തരിച്ചു.
“അവര്‍ ഒന്നിച്ചേ പോകൂ എന്ന് അറിയാമായിരുന്നു. അത്രമേല്‍ പരസ്പരം സ്നേഹിച്ചിരുന്നു. അമ്മയെ ഒറ്റയ്ക്കാക്കി പോവില്ല എന്ന് അച്ഛന് ഇപ്പോഴും പറയുമായിരുന്നു. വീട്ടിലാണ് അദ്ദേഹം മരിച്ചത്, അമ്മ ആശുപത്രിയിലും. ഒരേ ചിതയിലാണ് ഇരുവരെയും സംസ്കരിച്ചത്.”
ഇന്ന് ദില്ലിയില്‍ അന്തരിച്ച ബ്രിഗേഡിയര്‍ ആത്മ സിംഗ്, ഭാര്യ സരള ആത്മ എന്നിവരെക്കുറിച്ച് മകളും കോണ്‍ഗ്രസ് എം എല്‍ എയുമായ കിരണ്‍ ചൗധരി പറഞ്ഞ വാക്കുകളാണിത്.
“അച്ഛന് മരിച്ച വിവരം ഞങ്ങള്‍ അമ്മയോട് പറഞ്ഞിരുന്നില്ല. പക്ഷേ അമ്മയ്ക്ക് അതറിയാമായിരുന്നു എന്ന് തോന്നുന്നു. വെന്റിലേറ്ററിലേക്ക് മാറ്റാന്‍ അമ്മ സമ്മതിച്ചില്ല. എന്നാലും ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴേക്കും അമ്മ പോയി,” കിരണ്‍ പറഞ്ഞു.
1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ 17 കുമോണ്‍ റെജിമെന്റ് നയിച്ച യോദ്ധാവാണ് ആത്മ സിംഗ്. കരസേനയിൽ ചേർന്നപ്പോൾ 31 കുമോണ്‍ റെജിമെന്റിൽ നിയോഗിക്കപ്പെട്ട അദ്ദേഹം പിന്നീട് 1968 ൽ അത് 17 കുമോണ്‍ റെജിമെന്റായി ഉയർന്നപ്പോള്‍, അതിന്റെ ‘ഫൗണ്ടിംഗ് ഫാദര്‍’ എന്ന് വിളിക്കപ്പെട്ടു. ഇന്നും ഉപയോഗത്തിലുള്ള ‘ജയ് റാം സർവ് ശക്തി മാൻ’ എന്ന പോര്‍വിളി ആദ്യം മുഴക്കിയതും ആത്മ സിംഗ് ആണ്.
യുദ്ധസമയത്ത് ലഫ്റ്റനന്റ് കേണലായി സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന സിംഗിന്റെ വയറിലും കൈയിലും വെടിയേറ്റിട്ടുണ്ട്.
“മിസോ കലാപം ഉൾപ്പെടെ നാല് ‘സര്‍ജിക്കല്‍ സ്ട്രൈക്കുകളിൽ’ എന്റെ അച്ഛന് ഉൾപ്പെട്ടിരുന്നു.ധൈര്യശാലിയായിരുന്നു, ഇപ്പോഴും തന്റെ അസൈന്മെന്റുകളെക്കുറിച്ച് സംസാരിക്കും. ഇന്തോ-പാക് യുദ്ധത്തിനു ശേഷം അദ്ദേഹത്തിന്റെ റെജിമെന്റിന് ‘ഭദൗരിയ യുദ്ധ ബഹുമതികൾ’ നൽകപ്പെട്ടു. അദ്ദേഹത്തിന്റെ ധീരതയെക്കുറിച്ച് ഞങ്ങൾക്ക് ഒരിക്കലും പരസ്യമായി സംസാരിക്കാൻ സാധിച്ചിരുന്നില്ല, കാരണം ഈ നേട്ടങ്ങളെല്ലാം രഹസ്യ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. സൈന്യത്തെ സ്നേഹിച്ചിരുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു എന്റെ അച്ഛന്, “കിരൺ പറഞ്ഞു.
സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം സിംഗ് എംബിഎ ബിരുദം നേടിയതായും അദ്ദേഹം ഹോക്കിയും എഴുത്തും വായനയും ഇഷ്ടപ്പെട്ടിരതായും കുടുംബം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക