മോഹൻലാലിനെതിരെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെയും പങ്കുവെച്ച ട്രോളിൽ മാപ്പു പറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂർ. ഒരു ഫോർവേഡ് മെസ്സേജ് ആയിരുന്നു അതെന്നും ഒരു തമാശരൂപേണയാണ് ആ മെസ്സേജ് പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബോബി ചെമ്മണൂരിന്റെ വാക്കുകൾ
തൊഴിലാളി ദിന ആശംസ പോസ്റ്റ്, ഫോർവേഡ് ആയി വന്നത് എന്റെ സോഷ്യൽമീഡിയയിലൂടെ ഷെയർ െചയ്യപ്പെട്ടു. ഒരു തമാശരൂപേണയാണ് ഞാൻ അതിനെ കണ്ടത്. ഞാൻ എപ്പോഴും ട്രോളുകളിൽ നിറഞ്ഞു നിൽക്കുകയും, നിങ്ങളെ ചിരിപ്പിക്കുകയുമാണല്ലോ പതിവ്. ഈ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് തരണമേയെന്ന് ഞാൻ അപേക്ഷിക്കുന്നു. ലാലേട്ടൻ വലിയ നടനാണ്. ആന്റണി പെരുമ്പാവൂർ സ്വന്തം കഴിവുകൊണ്ടും അധ്വാനം കൊണ്ടും വളർന്നു വന്ന വലിയ നിർമാതാവാണ്. ഞാൻ അവരെ ബഹുമാനിക്കുന്നു.
ഒരുവിധം എല്ലാ മലയാള സിനിമകളും ഞാൻ കാണാറുണ്ട്. എനിക്ക് എല്ലാ സിനിമാക്കാരെയും ഇഷ്ടമാണ്. എന്റെ മുദ്രാവാക്യം സ്നേഹം കൊണ്ട് ലോകം കീഴടക്കുക എന്നതാണ്. ഞാൻ എല്ലാവരേയും സ്നേഹിക്കാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് കക്ഷി രാഷ്ട്രീയമില്ല. എല്ലാ പാർട്ടിക്കാരോടും നല്ല രീതിയിലുള്ള ബന്ധമാണ്. ഞാൻ ഇന്നുവരെ വോട്ട് ചെയ്തിട്ടില്ല. തെറ്റാണെന്നറിയാം. എങ്കിലും ശീലമായിപ്പോയി. എനിക്ക് പ്രത്യേക ജാതിയോ മതമോ ഇല്ല. എന്റെ ജാതി മനുഷ്യജാതി. മതം സ്നേഹമതം.
ജനിക്കുമ്പോൾ ആരും വലിയവനായി ജനിക്കുന്നില്ല. അധ്വാനവും കഴിവും ഭാഗ്യവും ഒത്തുചേരുമ്പോൾ നമ്മൾ വിജയം കൊയ്യുന്ന നേതാക്കന്മാരായി മാറുന്നു. എന്റെ കമ്പനിയിൽ സെയിൽസ് ഓഫിസേഴ്സായി വന്ന പലരും മാസം 13 ലക്ഷം വരെ സമ്പാദിക്കുന്ന പങ്കാളികളും ഡയറക്ടേർസും ആയി മാറിയിട്ടുണ്ട്. ഞാൻ ജോലിക്കാരെ മിത്രങ്ങളായാണ് കാണുന്നത്. എനിക്ക് ശത്രുക്കളില്ല. ശത്രുക്കൾ ഉണ്ടാകല്ലേ എന്നാണ് എന്റെ പ്രാർഥന സ്നേഹിക്കുക. സ്നേഹിക്കപ്പെടുക എന്നത് ഭയങ്കര സുഖമാണ്. അതിനു പകരം വയ്ക്കാൻ ഈ ലോകത്ത് ഒന്നും തന്നെയില്ല.
ലോക തൊഴിലാളി ദിനത്തിലാണ് ബോബി ചെമ്മണ്ണൂർ മോഹൻലാലിനെതിരെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെയും ട്രോൾ പങ്കുവെച്ചത്. ‘മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി. മെയ് ദിനാശംസകൾ’ എന്നാണ് ട്രോളിൽ പറയുന്നത്. ഒപ്പം മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ചിത്രവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക