സംസ്ഥാനത്ത് ലോക്ഡൗൺ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്. എന്നാൽ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ നിരത്തിലിറങ്ങിയത് വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. പോലീസിനൊപ്പമാണ് പ്രവർത്തകർ വാഹനപരിശോധനക്ക് ഇറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും, പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍ പ്രതികരണവുമായി രംഗത്തെത്തി.
സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്നും സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് വരുന്നവർ രാഷ്ട്രിയ പാർട്ടിയുടെ അടയാളങ്ങൾ ഒഴുവാക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വിഷയം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, പരിശോധനയ്ക്കായി പോലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു, പക്ഷെ സേവാഭാരതി പ്രവർത്തകർ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ്. ഇതാണ് വിവാദത്തിലേക്ക് വഴി വച്ചത്.
മുഖ്യമന്ത്രിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് ഇതിൽ പ്രവർത്തിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധിക്കാൻ അനുവാദം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക