കേരളരാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത പേരായി ഇനി ചരിത്രത്തിൽ കൊത്തിവയ്ക്കപ്പെടും കെ ആർ ഗൗരിയമ്മയുടെ പേര്. ആലപ്പുഴയിലെ വലിയചുടുകാട് ശ്മശാനത്തിൽ ചെങ്കൊടി പുതച്ച്, തന്റെ പ്രിയപ്പെട്ട ടി വി തോമസ് അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവമണ്ണിൽ തൊട്ടടുത്ത് ഇനി ഗൗരിയമ്മയും നിത്യതയിൽ ഉറങ്ങും. പൂർണ ഔദ്യോഗികബഹുമതികളോടെ, വിപ്ലവതാരകം മണ്ണിലേക്ക് മടങ്ങി
അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം. അയ്യൻകാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. കേരളരാഷ്ട്രീയത്തിലെ പല നിർണായക നീക്കങ്ങൾക്കും വേദിയായ ചാത്തനാട്ട് വീട്ടിൽ അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തിൽ അവസാനച്ചടങ്ങുകൾ.
ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ വീരവനിതയാണ് കെ ആർ ഗൗരി. പകരം വെക്കാനില്ലാത്ത ഐതിഹാസിക ജീവിതം വിടവാങ്ങിയ വാർത്തയുടെ ഞെട്ടലോടെയാണ് ഇന്ന് രാവിലെ കേരളം ഉണർന്നത്. ബന്ധുക്കൾക്കൊപ്പം താമസിക്കണമെന്ന ആഗ്രഹവുമായി വിഷുക്കാലത്താണ് ചാത്തനാട്ടെ വീട്ടിൽ നിന്നും കെ ആർ ഗൗരിയമ്മ തലസ്ഥാനത്തെക്കെത്തിയത്.
ഏപ്രിൽ 22 മുതൽ പനിയും ശ്വാസതടസ്സങ്ങളുമായി ആശുപത്രിയിൽ. ഇടക്ക് തീവ്രപരിചരണവിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അണുബാധ വീണ്ടും കലശലായതോടെ വീണ്ടും സ്ഥിതി ഗുരുതരമായി. മരണവാർത്തയറിഞ്ഞതോടെ സ്വകാര്യആശുപത്രിയിലേക്ക് നേതാക്കളെത്തിത്തുടങ്ങി. പത്തേകാലോടെ മൃതദേഹം അയ്യൻകാളി ഹാളിലേക്ക്. സിപിഎമ്മിനോട് ഇണങ്ങിയും പിണങ്ങിയും മുന്നേറിയ ജീവിതം. ആഗ്രഹപ്രകാരം അവസാനം പാർട്ടിപ്പതാക പുതപ്പിച്ച് ഗൗരിയമ്മയുടെ മൃതശരീരം അയ്യൻകാളി ഹാളിൽ. ഗവർണ്ണർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് അടക്കമുള്ള പ്രമുഖരെല്ലാം അന്ത്യാഞ്ജലി അർപ്പിച്ചു.
ഗൗരിയമ്മക്ക് ആദരമർപ്പിക്കാനായി അയ്യൻകാളി ഹാളിലെ ചടങ്ങിനായി കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി. മൂന്നൂറ് പേർക്ക് പങ്കെടുക്കാനായിരുന്നു അനുമതി. 12 മണിയോടെ അയ്യൻകാളി ഹാളിൽ നിന്നും വിപ്ളവത്തിൻറെ മണ്ണായ ആലപ്പുഴയിലേക്ക്. രാഷ്ട്രീയകേരളത്തിന്റെ തലസ്ഥാനം കരുത്തുറ്റ വനിതക്ക് വിടചൊല്ലി. ഒടുവിൽ ആ വിപ്ലവതാരകം എരിഞ്ഞടങ്ങുമ്പോൾ പറയാനൊന്നുമാത്രം. ഓർമകൾക്ക് മരണമില്ല. ഏറെ ആദരവോടെ ഒരു റെഡ് സല്യൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക