ഡൽഹി: ഒരു ഡോസ് വാക്സീന് സ്വീകരിച്ചവരില്‍ പോലും കോവിഡ് ഗുരുതരമാകുന്നത് കുറയുമെന്ന് വാക്സീന് വികസിപ്പിച്ച സംഘത്തിലെ ശാസ്ത്രജ്ഞന്. ഇന്ത്യയിലടക്കം രണ്ടാം തരംഗത്തില്‍ രോഗം ഗുരുതരമാകുന്നതില്‍ ഭൂരിഭാഗവും ഒരു ഡോസ് വാക്സീന് പോലും സ്വീകരിക്കാത്തവരിലാണെന്നും ഫൈസര്‍ വാക്സീന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് നവീന്‍ സുരേന്ദ്രന് പറഞ്ഞു.
എന്നാല്‍, വകഭേദം വന്ന വൈറസിനെയടക്കം ചെറുത്ത് സുരക്ഷ ഉറപ്പാക്കാന്‍ രണ്ടാം ഡോസിനു ശേഷമേ സാധിക്കൂവെന്നും ശാസ്ത്രജ്ഞന് അറിയിച്ചു.
ആദ്യ ഡോസിന് മൂന്നാഴ്ചയ്ക്കുശേഷം രൂപപ്പെടുന്ന ആന്റിബോഡികള്‍ക്ക് കോവിഡ് ഗുരുതരമാകാതെ തടയാന്‍ ഒരു പരിധി വരെ ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. ഒന്നാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം ഫൈസര്‍ വാക്സീന് 80 ശതമാന ഫലപ്രാപ്തി നല്‍കുന്നുവെന്നാണ് കണ്ടെത്തല്‍.
രണ്ടാം ഡോസ് എടുക്കുമ്പോള്‍ അത് 91 ശതമാനമായി ഉയരുന്നുവെന്നും ഫൈസര്‍ വാക്സീന് വികസിപ്പിച്ച സംഘത്തിലെ ശാസ്ത്രജ്ഞന് നവീന്‍ സുരേന്ദ്രന് പറഞ്ഞു.
കോവിഷീല്‍ഡ് വാക്സീന് ആദ്യഡോസിന് മൂന്നാഴ്ചയ്ക്കുശേഷം 70 ശതമാനം ഫലപ്രാപ്തി ലഭിക്കുന്നു. ഇത് 12 ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് കൂടിയാണ് കോവിഷീല്‍ഡ് 12 ആഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് മതിയെന്ന് വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക