കണ്ണൂർ :അന്നന്നത്തെ അന്നത്തിനു വേണ്ടി നമ്മുടെ നാട്ടില്‍ തൊഴില്‍ തേടിയെത്തിയവരാണ് അതിഥി തൊഴിലാളികള്‍. അതിഥി ദേവോ ഭവ: എന്ന വാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇവരുടെ ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ നമ്മുടെ ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അതിഥി ദേവോ ഭവ: ആരോഗ്യം കേന്ദ്രങ്ങളിലൂടെ പുതിയ അധ്യായം കൂട്ടിച്ചേര്‍ക്കുകയാണ് ജില്ലാ ഭരണകൂടം. അതിഥി തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ജില്ലയില്‍ പ്രത്യേകമൊരുക്കുന്ന ആരോഗ്യ പരിപാലന സംവിധാനമാണിത്. പദ്ധതിയുടെ ഭാഗമായി ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും ഒരു സെക്കന്ററി ആരോഗ്യ കേന്ദ്രവുമാണ് ആരംഭിക്കുക. ഈ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് സൗകര്യങ്ങളും ഒരുക്കും. കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ ക്ലിനിക് കൂടി സജ്ജീകരിക്കും. അതിഥി തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന ഇടങ്ങളില്‍ ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണിത്.
ഇവ കൂടാതെ പരിയാരം മെഡിക്കല്‍ കോളേജില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള പ്രത്യേക വാര്‍ഡുകളും ഒരുക്കും. 16 ബെഡുകള്‍ വീതമുള്ള രണ്ട് വാര്‍ഡാണ് ക്രമീകരിക്കുക. ഇവര്‍ക്ക് വേണ്ട ഐസിയു സംവിധാനങ്ങള്‍ ജനറല്‍ ഐസിയുവില്‍ തന്നെയാണ് ഒരുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക