ആലപ്പുഴ ∙ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വകുപ്പുതല അന്വേഷണം. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണ് വളയും കമ്മലും മാലയുമടക്കം മോഷണം പോയത്. കുടുംബങ്ങളുടെ പരാതിയില്‍ അമ്പലപ്പുഴ പൊലീസ് േകസെടുത്തു.
ആലപ്പുഴ പട്ടണക്കാട് സ്വദേശി പ്രഭാവതിയമ്മ, പള്ളിപ്പാട് സ്വദേശി വത്സല, അവലൂക്കുന്ന് സ്വദേശി ആനി ജോസഫ് എന്നിവരുടെ മൃതദേഹത്തില്‍നിന്നാണ് ആഭരണങ്ങള്‍ നഷ്ടമായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ മൃതദേഹം വിട്ടുനല്‍കിയപ്പോള്‍ കാണാനില്ലെന്നാണ് പരാതി. വത്സലയുടെ ആറര പവൻ നഷ്ടപ്പെട്ടെന്ന് ഭര്‍ത്താവ് പറയുന്നു. ഒരു വള മാത്രമാണ് തിരിച്ചുകിട്ടിയത്.
മേയ് 12ന് പ്രഭാവതിയമ്മയുടെ മൃതദേഹത്തില്‍നിന്ന് നാലര പവനും ആനി ജോസഫിന്റെ മൃതദേഹത്തില്‍നിന്ന് 5 പവനും നഷ്ടപ്പെട്ടതായാണു പരാതി. ഇതോടൊപ്പം പള്ളിപ്പാട് സ്വദേശിനി ലിജോ ബിജുവിന്റെ പണമടങ്ങിയ പഴ്സും കന്യാകുമാരി സ്വദേശി വിന്‍സന്റിന്റെ പണവും തിരിച്ചറിയല്‍ രേഖകളും നഷ്ടമായി. മോഷണം നടന്നുവെന്ന് സ്ഥിരീകരിച്ച മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസും വകുപ്പുതലത്തിലും അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക