ഇടതു മുന്നണിയുടെ പ്രകടനപത്രികയിൽ നൽകിയിരിക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ‘സ്മാര്‍ട്ട് കിച്ചണ്‍’. വീട്ടമ്മമാർക്കുള്ള പദ്ധതിയെ കുറിച്ചുള്ള മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കുവാനായി മൂന്നംഗ സമിതിയെ നിയമിച്ചു. വനിത ശിശു വികസന വകുപ്പാണ് മൂന്നംഗ സമിതിയെ നിയമിച്ചത്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വനിതശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സ്ത്രീകളുടെ വീട്ടിലെ അധ്വാനം നമ്മുടെ സമ്പദ്ഘടനയുടെ ആകെ മൂല്യം കണക്കാക്കുന്ന മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ ഉൾപ്പെടുന്നില്ലെന്നും വീട്ടിലെ ജോലിക്കൊപ്പം ഇവർ പുറത്തെ ജോലികളും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനാൽ തന്നെ, ഗാര്‍ഹിക അധ്വാനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നൽകുക, അവരുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീട്ടു ജോലികളില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ക്കായി സംസ്ഥാന സര്‍ക്കാറില്‍ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാര്‍ഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖയും ശുപാര്‍ശകളും സമര്‍പ്പിക്കാനാണ് മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക