ഡൊമിനിക്കയില്‍ ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇന്ത്യന്‍ ആഭരണ വ്യവസായി മെഹുല്‍ ചോക്സിയ്ക്ക് ഭീകരമര്‍ദ്ദനം ഏറ്റതായി സൂചന.
വായ്പാതട്ടിപ്പു കേസില്‍ പിടികൊടുക്കാതെ ഇന്ത്യയില്‍ നിന്ന് കടന്ന മെഹുല്‍ ചോക്സിയെ അനധികൃതമായി ഡൊമിനിക്കയില്‍ കടന്ന കേസിലാണ് അറസ്റ്റു ചെയ്തത്. ഇന്ത്യാ ടുഡേ ടിവിയ്ക്കു ലഭിച്ച ചില ഫോട്ടോകള്‍ പ്രകാരം മെഹുല്‍ ചോക്സിയ്ക്ക് ക്രൂര മര്‍ദ്ദനമേററു.
ഒരു ഫോട്ടോയില്‍, മെഹുല്‍ ചോക്സി ഇരുമ്പ് ഗ്രില്ലുകള്‍ക്കു പിറകില്‍ നില്‍ക്കുന്നത് കാണാം. ഇത് ലോക്ക്അപ്പിന് സമാനമാണ്. മറ്റ് ഫോട്ടോഗ്രാഫുകള്‍ കൈയിലും കൈത്തണ്ടയിലും മര്‍ദ്ദനത്തില്‍ പരിക്കേറ്റ നീലിച്ച അടയാളങ്ങളും മുറിവുകളും കാണിക്കുന്നു.
ആന്റിഗ്വയില്‍ നിന്നും ഇയാളെ ആരോ ഡൊമിനിക്കയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയതായും അവര്‍ കഠിനമായി മര്‍ദ്ദിച്ചു’വെന്നും ചോക്സിയ്ക്ക് തീവ്രമായി മുറിവേറ്റിട്ടുണ്ടെന്നും മെഹുല്‍ ചോക്സിയുടെ അഭിഭാഷകര്‍ ആരോപിച്ചു.
ഡൊമിനിക്കയിലെ കോടതിയില്‍ ചോക്സിയെ വിട്ടു കിട്ടാന്‍ അഭിഭാഷകര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പരാതി പരിഗണിച്ച കോടതി ഇയാളെ ഡൊമിക്കയില് നിന്ന് ജൂണ്‍ 2 വരെ ഏതെങ്കിലും രാജ്യത്തേക്ക് തിരിച്ചയക്കുന്നതില്‍ നിന്ന് വിലക്കി. നിലവില്‍ ഒരു ക്വാറന്റൈന് കേന്ദ്രത്തിലാണ് ചോക്സി.
13,500 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു തട്ടിയെടുത്ത് മുങ്ങിയ കേസില്‍ ഇന്ത്യ തിരയുന്ന പ്രതിയാണിയാള്‍. 2018 ജനുവരി മുതല്‍ താമസിച്ചിരുന്നത് ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ ആയിരുന്നു.
രേഖകള്‍ ഇല്ലാതെ അനധികൃതമായി ഡൊമിനിക്കയില്‍ പ്രവേശിച്ച കേസില്‍ ബുധനാഴ്ചയാണിയാള് അറസ്റ്റിലാകുന്നത്. ഇന്ത്യയിലേയ്ക്കോ ആന്ഗ്വയിലേയ്ക്കോ ഇയാളെ തിരിച്ചയച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെഹുല്‍ ചോക്സി ഡൊമിനിക്കയില്‍ എത്തിയത് എങ്ങനെയെന്ന് കണ്ടെത്താനുണ്ടെന്ന് ഇന്ത്യയിലെ മെഹുല്‍ ചോക്സിയുടെ അഭിഭാഷകന് വിജയ് അഗര്‍വാള്‍ പറഞ്ഞു. അദ്ദേഹം ഡൊമിനിക്കയിലെത്തുന്നത് സ്വമേധയാ അല്ലെന്നാണ് എന്റെ ധാരണ. ഇതില്‍ ഞാന്‍ ദുരൂഹത കാണുന്നു, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക