പ്രിയപ്പെട്ട മകനായി പിതാവ് സൈക്കിളിൽ സഞ്ചരിച്ചത് 300 കിലോമീറ്റർ. ഭിന്നശേഷിക്കാരനായ മകൻറെ മരുന്നിനായാണ് പിതാവ് ഇത്രയും ദൂരം സഞ്ചരിച്ചത്. മൈസൂരു ജില്ലയിലാണ് സംഭവം. ആനന്ദ് എന്ന 45കാരനാണ് മകന്റെ മരുന്ന് മുടങ്ങാതിരിക്കാൻ ബംഗുളുരുവിലേക്കും തിരിച്ചും സൈക്കിളിൽ യാത്ര ചെയ്തത്.
ലോക്ക് ഡൗണിനെതുടർന്ന് ബസ് സർവീസുണ്ടായിരുന്നില്ല.
വാഹനം വിളിച്ചു വരാൻ ആനന്ദിന്റെ കൈയിൽ പണവും ഉണ്ടായിരുന്നില്ല. എന്നാൽ, രണ്ടു ദിവസത്തിനുള്ളിൽ ഭിന്നശേഷിക്കാരനായ പത്തു വയസുള്ള മകൻ ബൈരേഷിന്റെ മരുന്ന് തീരും. ബംഗളൂരുവിലെ നിംഹാൻസിൽ നിന്നാണ് മരുന്ന് സൗജന്യമായി ലഭിക്കുന്നത്. ഇതോടെ മറ്റൊന്നും ആലോചിക്കാതെ ഞായറാഴ്ച രാവിലെ ആനന്ദ് സൈക്കിളിൽ ബംഗളൂരുവിലേക്ക് പുറപ്പെട്ടു. രാത്രി ബംഗളൂരുവിലെത്തിയ ആനന്ദ് ക്ഷേത്ര പരിസരത്ത് ഉറങ്ങി.
തിങ്കളാഴ്ച നിംഹാൻസിൽ നിന്ന് മരുന്ന് വാങ്ങി ചൊവ്വാഴ്ചയോടെ തിരിച്ച് ഗ്രാമത്തിലെത്തി. രണ്ടു ഭാഗത്തേക്കുമായി മഴയത്തും വെയിലത്തുമായി 300 കിലോമീറ്ററാണ് ആനന്ദ് സൈക്കിൾ ചവിട്ടിയത്. ആശാരിപണിയും ഫാമിലെ കൃഷിപണിയും എടുത്താണ് ആനന്ദ് കുടുംബം പുലർത്തിയിരുന്നത്. ലോക്ക് ഡൗണിനെതുടർന്ന് തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക